
കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
- തുടർച്ചയായി മണൽ വാരൽ നടക്കാത്തതിനാൽ നദികളുടെ ആഴം കുറയുന്നത് സംസ്ഥാനം നേരിടുന്ന വലിയൊരു പ്രശ്നമാണ്
ആലപ്പുഴ: കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. പരിസ്ഥിതി വിഷയങ്ങളിൽ ആരും ഭ്രാന്തമായ നിലപാട് സ്വീകരിക്കരുതെന്നും എല്ലാം രാഷ്ട്രീയവത്കരിക്കുന്നത് വികസനത്തിന് തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി മണൽ വാരൽ നടക്കാത്തതിനാൽ നദികളുടെ ആഴം കുറയുന്നത് സംസ്ഥാനം നേരിടുന്ന വലിയൊരു പ്രശ്നമാണ്. നദികളിലെ മണൽ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കനത്ത മഴ പെയ്യുമ്പോൾ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകുമെന്നും അദ്ദേഹം ചോദിച്ചു.

കാലാവസ്ഥാ വ്യതിയാനവും അപ്രതീക്ഷിത മഴയും വലിയ പ്രയാസമാണ് പലയിടങ്ങളിലും ഉണ്ടാക്കുന്നത്. കേരളത്തിലെ പ്രളയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ നദികളുടെ ആഴം കൂട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസ്ഥാനത്തുനിന്നുള്ള എം.പിമാരുമായി സംസാരിച്ചിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തെ നദികളുടെ ആഴത്തിലുണ്ടായ വ്യത്യാസം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കണമെന്നും എം.പിമാരോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
