
നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്നു യുവാക്കൾ പിടിയിലായി
- മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചില്ലറ വിൽപന നടത്തിവരുകയായിരുന്നു പ്രതികളെന്ന് ഉദ്യോഗസ്ഥർ
കോഴിക്കോട്:എക്സൈസിൻ്റെ വിവിധ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ നഗരത്തിൽ വൻ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിലായി. മലപ്പുറം മാറാക്കര എടവക്കത്ത് വീട്ടിൽ ലിബിലു സനാസ് (22), കഞ്ഞിപ്പുര പുളിവെട്ടിപ്പറമ്പിൽ വീട്ടിൽ പി.പി. അജ്മൽ (25), കരിപ്പോൾ കാഞ്ഞിരപ്പലൻ വീട്ടിൽ കെ.പി. മുന വീർ (24) എന്നിവരാണ് അറസ്റ്റിലായത്.
വിജിലൻസ് ഓഫിസർ പി. വിക്രമൻ്റെ നിർദേശാനുസരണം എക്സൈസ് കമീഷണർ സ്ക്വാഡും കോഴിക്കോട് ആൻ്റി നാർകോട്ടിക് സ്പെഷൽസ് ക്വാഡും നടത്തിയ പരിശോധയിൽ ആണ് പിടിയിലായത്. 220 ഗ്രാം മെത്താംഫിറ്റമിനുമായി ഇവരെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിത്താണ് അറസ്റ്റ് ചെയ്തത്. വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നാണിത്. മരുന്ന് കടത്തിക്കൊണ്ടുവന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചില്ലറ വിൽപന നടത്തിവരുകയായിരുന്നു പ്രതികളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

എക്സൈസ് കമീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, കോഴിക്കോട് ഐ.ബി എക്സൈസ് ഇൻസ്പെക്ടർ കെ.എൻ. റിമേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. അനിൽകുമാർ, കെ. പ്രവീൺ കുമാർ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് പി. വിപിൻ, എൻ.ജെ. സന്ദീപ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്