
പാലക്കാട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ഹൗസ് സർജന്മാരുടെ സമരം തുടരുന്നതിനിടെ പ്രതിഷേധവുമായി ജനങ്ങളും രംഗത്ത്
- മരുന്നില്ല എങ്കിൽ മെഡിക്കൽ കോളേജ് ഇടിച്ചു നിരത്തട്ടെയെന്നായിരുന്നു രോഗിയായ തൻ്റെ മകനുമായി ആശുപത്രിയിലെത്തിയ ഒരു മാതാവ് പ്രതികരിച്ചത്
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ഹൗസ് സർജന്മാരുടെ സമരം തുടരുന്നതിനിടെ പ്രതിഷേധവുമായി ജനങ്ങളും രംഗത്ത്. മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയ്‌തിരെ പ്രതികരിച്ച് ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ രംഗത്തെത്തി. മരുന്നില്ല എങ്കിൽ മെഡിക്കൽ കോളേജ് ഇടിച്ചു നിരത്തട്ടെയെന്നായിരുന്നു രോഗിയായ തൻ്റെ മകനുമായി ആശുപത്രിയിലെത്തിയ ഒരു മാതാവ് പ്രതികരിച്ചത്.

ഇങ്ങനെ നിരവധിപേരാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്.അതേസമയം പാലക്കാട് മെഡിക്കൽ കോളേജിൽ ഹൗസ് സർജന്മാരുടെ സമരം തുടരുന്നു. നാലാം ദിവസത്തിൽ തെരുവ് നാടകമൊരുക്കിയാണ് ഡോക്ടർമാരുടെ സമരം. സമരത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാമെന്നും എക്‌സ് റേ, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തന്നെ സജ്ജമാക്കാം എന്നും ഡയറക്ടർ ഉറപ്പുനൽകി. അത്യാഹിത വിഭാഗത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഹൗസ് സർജന്മാരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളെ ഉൾപെടുത്തി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരികരിക്കാമെന്നും ഡയറക്ടർ ചർച്ചയിൽ ഉറപ്പുനൽകി.
