
യുപിഐ വഴി 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് ചുമത്തുന്ന ഫീസിന് ജിഎസ്ടിയും ഈടാക്കും
- 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുക. എന്നാൽ ജിഎസ്ടി രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് ഇത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി തിരികെ ലഭിക്കും.
ന്യൂഡൽഹി: യുപിഐ വഴി 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് ചുമത്തുന്ന ഫീസിന് ജിഎസ് ടി യും ഈടാക്കും. 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുക. എന്നാൽ ജിഎസ്ടി രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് ഇത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി തിരികെ ലഭിക്കും.ഇതുപ്രകാരം ഉദാഹരണമായി 10,000 രൂപയുടെ ഇടപാട് നടത്തുന്ന വ്യാപാരിക്ക് 40 രൂപയാണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റായി നൽകേണ്ടി വരിക. ഇതിനൊപ്പം ഏഴ് രൂപയോളം ജിഎസ്ടിയും നൽകണം.

ഈ ഏഴ് രൂപയാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റിലൂടെ തിരികെ ലഭിക്കുമെന്ന് പറയുന്നത്.എന്നാൽ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്ക് ഈ തുക കൈയിൽ നിന്നും കൊടുക്കേണ്ടി വരും. ജിഎസ്ടി ഇളവുള്ള ഉൽപന്നങ്ങൾ വിൽക്കുന്ന വ്യാപാരികൾക്കാവും ഇത് തിരിച്ചടിയാവുക.കഴിഞ്ഞ ദിവസമാണ് യുപിഐ ചാർജുകളിൽ വ്യക്തതുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ പൂർണമായും സൗജന്യമായി തുടരുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, അതിന് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ നൽകേണ്ടി വരും. വ്യാപാരികളാണ് ഈ ചാർജ് നൽകേണ്ടത്. എംഡിആർ ചാർജിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ജിഎസ്ടി സംബന്ധിച്ച വിവരങ്ങളും പുറത്ത് വരുന്നത്.പുതിയ എംഡിആർ ചാർജ് ചെറിയ വ്യാപാരികളുടെ ഡിജിറ്റൽ പേയ്മെന്റ് ചെലവ് വർധിപ്പിക്കുമെന്ന് റീടെയിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
