
വോട്ടെടുപ്പ് അവസാനിക്കാൻ മണക്കൂറുകൾ മാത്രം ശേഷിക്കേ സംസ്ഥാനത്ത് പോളിങ് ശതമാനം കുതിച്ചുയരുന്നു
- എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം : വോട്ടെടുപ്പ് അവസാനിക്കാൻ മണക്കൂറുകൾ മാത്രം ശേഷിക്കേ സംസ്ഥാനത്ത് പോളിങ് ശതമാനം കുതിച്ചുയരുന്നു.
നിലവിലെ ട്രെൻഡ് നോക്കുമ്പോൾ പോളിങ് 90 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യ തെര ഞ്ഞെടുപ്പ് ഓഫിസർ യു. രത്തൻ ഖേൽക്കർ പറഞ്ഞു. എസ്.ഐ.ആർ പരിഷ്കരണം വോട്ടിങ് ശതമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയോടെ 40 ശതമാനം കടന്ന പോളിങ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഒടുവിലത്തെ കണക്കുകൾ പ്രകാരം മൂന്ന് മണിയോടെ 62.71 ശതമാനം എത്തി.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 70.08 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തിയത്. അതേസമയം കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. 57.41 ശതമാനം പേരാണ് ഇവിടെ ബൂത്തിലെത്തിയത്.
