
സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളെ രൂക്ഷമായി വിമർശിച്ച് ടി പി രാമകൃഷ്ണൻ
- കേന്ദ്രസർക്കാരിന്റെ അതേ തൊഴിലാളി വിരുദ്ധനയങ്ങളാണ് കേരളത്തിൽ യുഡിഎഫ് സർക്കാരും നടപ്പിലാക്കുന്നത് ഈ നയങ്ങൾക്കെതിരെ കാലത്തിനനുസരിച്ചുള്ള സമരരൂപങ്ങളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളെ രൂക്ഷമായി വിമർശിച്ച് ടി പി രാമകൃഷ്ണൻ. സംസ്ഥാന സർക്കാർ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിടുന്നതായി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കേന്ദ്ര സ്കീമിനു കീഴിലെ താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ശക്തമായ ചെറുത്തുനിൽപ്പിലൂടെയേ തൊഴിൽ സംരക്ഷിക്കാനാവൂവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അതേ തൊഴിലാളി വിരുദ്ധനയങ്ങളാണ് കേരളത്തിൽ യുഡിഎഫ് സർക്കാരും നടപ്പിലാക്കുന്നത് ഈ നയങ്ങൾക്കെതിരെ കാലത്തിനനുസരിച്ചുള്ള സമരരൂപങ്ങളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.ഇവിടെ തൊഴിലാളികൾ സമരരംഗത്തിറങ്ങുന്നോ അവിടെ സഹായവുമായെത്താൻ തൊഴിലാളികൾക്കാവണം.

ട്രേഡ് യൂണിയൻ ഇല്ലാത്ത വ്യവസായ സ്ഥാപനങ്ങളിൽ പോലും തൊഴിലാളികൾ സഹികെട്ട് സമര രംഗത്തിറങ്ങേണ്ടി വരുന്നതായി ടി.പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഇഡിയടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന വേട്ടയാടലുകളെയും അദ്ദേഹം വിമർശിച്ചു. പല കേസുകളിലും ഭീഷണിപ്പെടുത്തിയാണ് ഇഡി മൊഴിയുണ്ടാക്കുന്നത്. യു ഡി എഫ് ബിജെപി ഡീൽ പ്രകടമായി പുറത്തു വരുന്നു. വഖഫ്ബോർഡ്, പി എം ശ്രീ, വന്ദേമാതരം വിഷയത്തിൽ അത് വ്യക്തമായെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. വകുപ്പ് കൈകാര്യം ചെയ്യുന്നത് ലീഗ് മന്ത്രിമാരായിട്ടും കേന്ദ്രസർക്കാരിന്റെ നിലപാടിനൊപ്പമാണ് ഈ വിഷയങ്ങളിൽ മന്ത്രിമാർ നിൽക്കുന്നത്. വർഗീയ ചേരിതിരിവുണ്ടാക്കാൻ ആർ എസ് എസിനെപ്പോലെ തന്നെ തന്നെ യുഡിഎഫും ശ്രമിക്കുന്നു. തീർത്തും ജനവിരുദ്ധമായ നിലപാടുകളാണ് സംസ്ഥാന സർക്കാരിന്റേതെന്ന് ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
