
സംസ്ഥാനത്തെ ബിഎൽഒമാർക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി
- ജോലി സമ്മർദം മൂലം ബിഎൽഒമാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം :സംസ്ഥാനത്തെ ബിഎൽഒമാർക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി. എസ്ഐആർ ഉൾപ്പെടെയുള്ള ജോലികളുടെ വേതനം ലഭിച്ചിട്ടില്ലെന്നാണ് പരാതി. കുടിശ്ശിക നിരവധി ആയെന്നാണ് പരാതി. എന്തുകൊണ്ടാണ് വേതനം വൈകുന്നതെന്ന് ബന്ധപ്പെട്ട അധികൃതരോട് ചോദിക്കുമ്പോൾ അവർ വ്യക്തമായ മറുപടി നൽകുന്നില്ലെന്നും ബിഎൽഒമാർ പറഞ്ഞു. എസ്.ഐ.ആർന്റെ ഭാഗമായുള്ള ജോലികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവൽ പ്രവർത്തനങ്ങളും നടത്തിയെങ്കിലും അതിനുള്ള വേതനം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഉയരുന്ന പരാതി. എസ്ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പിന്നാലെ വന്ന തദ്ദേശ തിരഞ്ഞെടുപ്പും ശേഷം ഇപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പും ബിഎൽഒമാർക്ക് വലിയ ജോലി സമ്മർദം നൽകിയെന്നത് ഏറെ ചർച്ചയായിരുന്നു. ജോലി സമ്മർദം മൂലം ബിഎൽഒമാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്തു

.കഠിനമായ സമ്മർദത്തിലും കൃത്യമായി ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയെങ്കിലും തങ്ങളുടെ വേതനം മറ്റ് സംസ്ഥാനങ്ങളിലെ ബിഎൽഒമാരെ അപേക്ഷിച്ച് കുറവാണെന്നും ഇതുതന്നെ തന്ന് തീർക്കുന്നില്ലെന്നുമാണ് ബിഎൽഒമാരുടെ പരാതി. ഇവർക്ക് ലഭിക്കാനുള്ള കുടിശ്ശിക നിരവധിയാണ്. വോട്ടെടുപ്പ് ദിനത്തിൽ സഹായ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 900 രൂപ, വീടുകളിൽ പോയി വോട്ട് ചെയ്യിപ്പിച്ച വകയിലെ 650 രൂപ, സ്ലിപ്പ് വിതരണത്തിനുള്ള 600 രൂപ എന്നിങ്ങനെ ഈ തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോൾ ഒരാൾക്ക് 6000രൂപ ലഭിക്കേണ്ടതാണെന്നാണ് ബിഎൽഒമാർ ചൂണ്ടിക്കാട്ടുന്നത്. ബിഹാറിൽ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബിഎൽഒമാർക്ക് 6000 രൂപ നൽകുമ്പോൾ കേരളത്തിലെ ബിഎൽഒമാർക്ക് ലഭിക്കുന്നത് 2000 രൂപ മാത്രമാണെന്നും ഇവർ ആരോപിക്കുന്നു.
