
ഉറി നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു
- ഉറി സെക്ടറിലെ കമൽക്കോട്ട് ക്യാമ്പിലാണ് ദാരുണമായ സംഭവം നടന്നത്.
ശ്രീനഗർ : ജമ്മു കശ്മീരിലെ ഉറിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഉറി സെക്ടറിലെ കമൽക്കോട്ട് ക്യാമ്പിലാണ് ദാരുണമായ സംഭവം നടന്നത്. മഹാരാഷ്ട്രയിലെ ഐറോളി, ഷാഹ്പൂർ സ്വദേശികളായ ചവാൻ വിക്രം ബാലകൃഷ്ണ, അർജുൻ ജാധവ് രാജേന്ദ്ര എന്നിവരാണ് വീരമൃത്യു വരിച്ച ജവാന്മാർ. സ്ഫോടനത്തിൽ രണ്ട് സൈനികർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ഹെലികോപ്റ്റർ വഴി ശ്രീനഗറിലെ ബദാമിബാഗ് കാന്റോൺമെന്റിലെ സൈനിക ആശുപത്രിയിലേക്ക് എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനം അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് വിവരം. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് സൈന്യം ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
