
എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
- കേസിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം:എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാർട്ടിയിലുള്ള അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് അദ്ദേഹം സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. ഇതിനിടയിൽ എന്ത് വലിയ സംഭവമുണ്ടായിട്ടാണ് ഇത്രയും വലിയ സമരങ്ങൾ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്? വിദ്യാർത്ഥികളെ ഇളക്കിവിട്ട് വെറുതെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. 100 ദിവസം മാത്രമല്ലേ ആയുള്ളൂ അൽപം ക്ഷമിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ മലിനജലം ഉപയോഗിച്ചു എന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളി. ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചു എന്നത് വെറും വ്യാജ പ്രചാരണമാണ്. പോലീസിനെ വെറുതെ കുറ്റം പറയുന്നതാണിത്.

പോലീസിനു നേരെ ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന നിയമപരമായ നടപടികൾ മാത്രമാണ് അവിടെ നടന്നത്. ജലപീരങ്കി പ്രയോഗിക്കുന്നത് ഇതാദ്യമായല്ലെന്നും കഴിഞ്ഞ 10 വർഷമായി ഇതിനായി ഉപയോഗിക്കുന്ന അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. കേസിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
