
പിഎസ്സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി
ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്രമക്കേട് അന്വേഷിക്കുന്നത്
തിരുവനന്തപുരം : പിഎസ്സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തതായി മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നലെ പറഞ്ഞിരുന്നു. പിഎസ്സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേട് ആരോപിച്ച് ലഭിച്ച പരാതികൾ സംബന്ധിച്ച് ആരോപണവിധേയർക്കെതിരെ കൂടുതൽ അന്വേഷണം നടത്തേണ്ടത് അനിവാര്യമായതിനാൽ വിജിലൻസ് ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അനുമതിയെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാന പോലീസ് മേധാവി തുടർനടപടി സ്വീകരിക്കണം

. സമയബന്ധിതമായി സർക്കാരിനു റിപ്പോർട്ട് നൽകണമെന്നും ആഭ്യന്തരവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശവും സർക്കാർ പരിഗണിച്ചിരുന്നു. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്രമക്കേട് അന്വേഷിക്കുന്നത്. സംഘത്തിൽ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും ഉൾപ്പെടും. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം ഉണ്ടാകുക. ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ തന്നെ പിഎസ്സിക്ക് കത്ത് നൽകും. മൂല്യനിർണയ ക്രമക്കേടിൽ പിഎസ്സി ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷണം ആരംഭിച്ചു.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.
