
മഞ്ഞക്കുറ്റികൾ പാഴാക്കാൻ അനുവദിക്കില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ
- എന്തെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമോ എന്നു പരിശോധിക്കാനുമാണ് യോഗത്തിൽ തീരുമാനമായത്. ഇതു സംബന്ധിച്ച് ഇന്നു തന്നെ ഉത്തരവിറക്കും
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി വേണ്ടെന്നു യുഡിഎഫ് സർക്കാർ തീരുമാനിച്ചതോടെ മഞ്ഞക്കുറ്റി കീറാമുട്ടിയായി. 1.62 കോടി രൂപ ചെലവിട്ട് റവന്യൂ വകുപ്പ് സ്ഥാപിച്ച ഏഴായിരത്തോളം മഞ്ഞക്കുറ്റികളാണ് 11 ജില്ലകളിലായി പലരുടെയും മുറ്റത്തും പറമ്പിലും പാഴായ പദ്ധതിയുടെ സ്മാരകമായി കിടക്കുന്നത്. ഈ മഞ്ഞക്കുറ്റികൾ ആരു പറിച്ചെടുക്കും, അതിന്റെ ചെലവ് ആരു വഹിക്കും, പറിച്ചെടുത്തു കൊണ്ടുവരുന്ന മഞ്ഞക്കുറ്റികൾ എവിടെ സൂക്ഷിക്കും, അതു മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോയിക്കാൻ കഴിയുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.വളരെയേറെ പണം മുടക്കിയാണ് മഞ്ഞക്കുറ്റികൾ നിർമിച്ചതെന്നും അതു പാഴാക്കാൻ അനുവദിക്കില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു. ഇതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഇന്നു വിളിച്ചു ചേർത്തിരുന്നു. മഞ്ഞക്കുറ്റികൾ റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ പിഴുതുമാറ്റി സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി സൂക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എന്തെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമോ എന്നു പരിശോധിക്കാനുമാണ് യോഗത്തിൽ തീരുമാനമായത്. ഇതു സംബന്ധിച്ച് ഇന്നു തന്നെ ഉത്തരവിറക്കും. തുടർന്ന് അത് 14 ജില്ലാ കലക്ടർമാർക്കും നൽകും. അവരത് വില്ലേജ് ഓഫിസുകൾക്കു കൊടുത്ത് എവിടെയൊക്കെയാണ് മഞ്ഞക്കുറ്റികൾ ഉള്ളതെന്നു നോക്കി അവിടെ ചെന്ന് ശേഖരിക്കും. തുടർന്ന് ഉപേക്ഷിക്കാതെ എവിടെയെങ്കിലും സൂക്ഷിച്ചു വയ്ക്കും. ഭാവിയിൽ എന്തെങ്കിലും ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ പാകത്തിൽ സൂക്ഷിക്കാനുള്ള നടപടികളാവും സ്വീകരിക്കുക. എത്രയും പെട്ടെന്നു തന്നെ ഇവ നീക്കം ചെയ്യും. കാരണം ഈ മഞ്ഞക്കുറ്റികൾ കിടക്കുന്ന സ്ഥലത്ത് ഒരു വായ്പ എടുക്കാൻ പോലും കഴിയാത്ത നിലയിലാണ് നാട്ടുകാരുള്ളത്.
