
വിദേശരാജ്യ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു
- നാളെ രാവിലെ ഇന്ത്യയിലെയും ജോർദ്ദാനിലെയും വ്യവസായികളുടെ യോഗത്തിൽ മോദി പങ്കെടുക്കും
ന്യൂഡൽഹി : മൂന്നു രാജ്യങ്ങളിലേക്ക് നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം. രാവിലെ പത്തുമണിയോടെയാണ് മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടത്. ജോർദ്ദാൻ കൂടാതെ എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കുന്നുണ്ട്.ജോർദ്ദാനിലെത്തുന്ന നരേന്ദ്ര മോദി, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോർദ്ദാനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപത്തഞ്ചാം വർഷത്തിലാണ് മോദിയുടെ യാത്ര എന്നതാണ് പ്രത്യേകത.

നാളെ രാവിലെ ഇന്ത്യയിലെയും ജോർദ്ദാനിലെയും വ്യവസായികളുടെ യോഗത്തിൽ മോദി പങ്കെടുക്കും. പിന്നീട് മോദി പെട്രയിലേക്ക് പോകും. ഇതിനു ശേഷം എത്യോപ്യയിലേക്ക് പോകുന്ന മോദി, പ്രധാനമന്ത്രി അബി അഹമ്മദലിയുമായി ചർച്ച നടത്തും. ഇതാദ്യമായാണ് മോദി എത്യോപ്യയിൽ എത്തുന്നത്. എത്യോപ്യയിൽ നിന്ന് ബുധനാഴ്ച ഒമാനിലെത്തുന്ന മോദി സുൽത്താൻ ഹൈതം ബിൻ താരിക്കിനെ കാണും. ഇന്ത്യയ്ക്കും ഒമാനുമിടയിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിലാണ് മോദിയുടെ രണ്ടാം ഒമാൻ യാത്ര
