പ്രചരണം അവസാനിക്കുന്നു
- പേരാമ്പ്ര, കൊയിലാണ്ടി, പയ്യോളി, വടകര എന്നിവിടങ്ങളിൽ കൊട്ടികലാശമില്ല
കൊയിലാണ്ടി: കൊട്ടിക്കലാശം ഒഴിവാക്കാൻ തീരുമാനം. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ചേർന്ന യോഗത്തിലാണ് കൊയിലാണ്ടിയിൽ കൊട്ടികലാശം ഒഴിവാക്കാൻ തീരുമായത് .ജനങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്കുകളും മറ്റും പരിഗണിച്ചാണ് തീരുമാനം.
പയ്യോളിയിലും പരിസര പ്രദേശങ്ങളിലും ഇത്തവണ കൊട്ടിക്കലാശം ഉണ്ടാവില്ല. പയ്യോളി പോലീസ് സ്റ്റേഷനിൽ വച്ച് നടത്തിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ബുധനാഴ്ച 4 മണിക്ക് പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും പ്രചരണ പരിപാടികൾ അവസാനിപ്പിക്കാനും അന്നേദിവസം ആളുകൾ കേന്ദ്രീകരിച്ച് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നതിനും തീരുമാനമായി.
വടകര തെരഞ്ഞെടുപ്പ് പ്രചരണം സമാപിക്കുന്ന 24 ന് കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കാൻ വടകര ഡിവൈഎസ്‌പി വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചു. വടകര പോലീസ് സ്റ്റേഷൻ പരിധിയിലെ വില്ല്യാപ്പള്ളി ടൗണിൽ സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര മുനിസിപ്പൽ പരിധി, ആയഞ്ചേരി, തിരുവള്ളൂർ എന്നിവിടങ്ങളിൽ മൂന്ന് മുന്നണികളും പ്രത്യേകം കോർണർ മീറ്റിങ്ങുകൾ മാത്രമേ നടത്താൻ പാടുള്ളൂ. പ്രകടനങ്ങൾ, ഓപ്പൺ വാഹനങ്ങളിലെ പ്രചരണം, ഡിജെ വാദ്യങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു.
പേരാമ്പ്ര സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പേരാമ്പ്രയിലും കൊട്ടിക്കലാശം ഒഴിവാക്കാൻ തീരുമാനമായിട്ടുണ്ട്. പേരാമ്പ്രയിലെയും പരിസര പ്രാദേശങ്ങളിലെയും സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.