
കടലിൽ കുടുങ്ങിയ ബോട്ടും 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
- എൻജിൻ നിലച്ച് 13 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങുകയായിരുന്നു
പുതിയാപ്പ:എൻജിൻ നിലച്ചതിനെത്തുടർന്ന് കടലിൽ കുടുങ്ങിയ ബോട്ടും 13 മത്സ്യത്തൊഴിലാളികളെയും ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പുതിയാപ്പ ഹാർബറിൽനിന്നും പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിനു പോയ പുതിയങ്ങാടി സ്വദേശി താഴത്തെ പീടികയിൽ ടി.പി. സുരേഷന്റെ ഉടമസ്ഥതയിലുള്ള ഗംഗോത്രി ബോട്ടിന്റെ എൻജിൻ നിലച്ച് 13 നോട്ടിക്കൽ മൈൽ അകലെ കുടുങ്ങുകയായിരുന്നു.
സമീപത്ത് മറ്റു ബോട്ടുകളൊന്നും രക്ഷപ്പെടുത്താനില്ലാതെ കടലിൽ കുടുങ്ങിയ വിവരം ഫിഷറീസ് കൺട്രോൾ റൂമിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീറിന്റെ നിർദേശ പ്രകാരം കാരുണ്യ മറൈൻ ആംബുലൻസിന്റെ സഹായത്തോടെ ആറു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ തൊഴിലാളികളെ സുരക്ഷിതമായി കരയിൽ എത്തിച്ചത്. മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറി ഗാർഡ് ജിതിൻ, റെസ്ക്യൂ ഗാർഡ് താജുദ്ദീൻ, വിഘ്നേഷ് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.