
കളിക്കാൻ ഇടമില്ലാതെ കുട്ടികൾ:കൂത്താളി പഞ്ചായത്തിലെ മിനി സ്റ്റേഡിയം പുനർനിർമ്മാണം പാതിവഴിയിൽ
- നിർമാണം തുടങ്ങിയില്ലെങ്കിൽ പഞ്ചായത്തിനു മുൻപിൽ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ മിനി സ്റ്റേഡിയം പുനർനിർമാണം പാതിവഴിയിൽ. കളിക്കാൻ ഇടമില്ലാതെ കുട്ടികൾ. കളിക്കളം വേണമെന്ന ആവശ്യം ശക്തതം. 1989ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി.സി.രാധാകൃഷ്‌ണൻ പ്രസിഡൻ്ായ യുഡിഎഫ് ഭരണസമിതിയാണ് നാട്ടുകാരനായ മുൻ മന്ത്രി ഡോ. കെ.ജി.അടിയോടിയുടെ പേരിൽ പഞ്ചായത്തിൽ സ്‌റ്റേഡിയം നിർമിച്ചത്. പിന്നീട് സ്റ്റേഡിയത്തിന്റെ അവസ്‌ഥ മോശമായപ്പോൾ ഒരു പ്രവർത്തനവും അവിടെ നടത്തിയിട്ടില്ല. മുൻപ് അഖിലേന്ത്യാ വോളി മേള വരെ ഈ സ്റ്റേഡിയത്തിൽ നടത്തിയിട്ടുണ്ടെങ്കിലും പിന്നീട് ആരും ശ്രദ്ധിക്കാതെ ഇട്ടു. ഒരു വർഷം മുൻപ് 5 ലക്ഷം രൂപ ചെലവിൽ ചില നിർമാണ പ്രവൃത്തികൾ സ്‌റ്റേഡിയത്തിൽ നടത്തിയിരുന്നു.

ചുറ്റുമതിൽ കെട്ടുക മാത്രമാണ് അന്ന് ചെയ്തത്. പിന്നീട് സ്‌റ്റേഡിയത്തിന്റെ ദുരവസ്‌ഥ ജനങ്ങൾ ഉയർത്തി കാട്ടിയപ്പോഴാണു 6 മാസം മുൻപ് ഇതിനായി പുതിയ പ്രോജക്ട് ഉണ്ടാക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. അതിനായി 25 ലക്ഷം രൂപ എംഎൽഎ ഫണ്ടും ലഭിച്ചു. എന്നാൽ പണി പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞില്ല. 6 മാസം മുൻപ് ചുറ്റുമതിലുകൾ ഉൾപ്പെടെ ഇടിച്ചുനിരത്തി തലങ്ങും വിലങ്ങും കിടങ്ങുകൾ എടുത്ത അവസ്‌ഥയിലാണ്. പുല്ലും കാടും കാരണം ആളുകൾക്ക് സ്‌റ്റേഡിയത്തിൽ പ്രവേശിക്കാൻ പോലും കഴിയാത്ത അവസ്‌ഥയുണ്ട്. എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തിയുടെ ഭാഗമായാണ് ചുറ്റുമതിലും മറ്റും പൊളിച്ചു മാറ്റിയതെന്നു പറയുന്നു.
എന്നാൽ മറ്റു പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ ഗ്രൗണ്ടിൽ കുറച്ച് മെറ്റൽ ഇറക്കുക മാത്രമാണ് ചെയ്‌തതെന്നാണു നാട്ടുകാർ പറയുന്നത്. നിർമാണം തുടങ്ങിയില്ലെങ്കിൽ പഞ്ചായത്തിനു മുൻപിൽ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. കൂത്താളി പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കാൻ പഞ്ചായത്ത് പദ്ധതി ഉണ്ടാക്കിയതായി വൈസ് പ്രസിഡൻ്റ് വി.എൻ.അനൂപ് കുമാർ പറഞ്ഞു. അതിനായി 25 ലക്ഷം എംഎൽഎ ഫണ്ടും ലഭിച്ചിട്ടുണ്ട്. പണി തുടങ്ങിയെങ്കിലും മഴ കാരണം നിലച്ചതാണ്. എത്രയും പെട്ടെന്നു നിർമാണം പൂർത്തിയാക്കുമെന്നും അറിയിച്ചു.