
കാത്തിരിപ്പും പ്രാർത്ഥനയും വിഫലം ; അവൾ മടങ്ങി
- ജനിച്ചപ്പോൾ തലച്ചോറിലേക്ക് രക്തയോട്ടം കുറവായതിനെത്തുടർന്നാണ് കുഞ്ഞിനെ വെൻ്റിലേറ്ററിലേക്കു മാറ്റിയത്
കോഴിക്കോട്: വിവാഹം കഴിഞ്ഞ് ആറുവർഷത്തോളം കാത്തിരിപ്പിന്റെ നാളുകളായിരുന്നു. ഒടുവിൽ മാലാഖയെ പോലെ അവൾ ഞങ്ങളിലേക്ക് വന്നു. ജീവിതത്തിലേക്ക് ഒത്തിരി പ്രതീക്ഷകളാണ് അവൾ തന്നത്.
ആറ്റ് നോറ്റ് കിട്ടിയ അവളെ ഒന്ന് നെഞ്ചോട് ചേർത്ത് എടുക്കാൻ പോലുമായില്ല ആ അച്ഛനും അമ്മയ്ക്കും.ജനിച്ച ദിവസം മുതൽ അവൾ വെൻ്റിലേറ്ററിലായിരുന്നു. തിരിച്ചുകിട്ടുന്ന കാര്യം സംശയമാണെന്ന് ഡോക്ടർമാരെല്ലാം പറഞ്ഞു. എങ്കിലും പ്രതീക്ഷയർപ്പിച്ചുകൊണ്ട് ആ അച്ഛനും അമ്മയും കാത്തിരുന്നു.
സകലരുടെയും പ്രാർഥനയായിരുന്നു അവൾ, കണ്ണീരുമായി നാലു മാസമായുള്ള അവരുടെ കാത്തിരിപ്പിന് അവസാനം. പിറന്നു വീണതു മുതൽ വെന്റിലേറ്ററിലായിരുന്നു അവൾ. പുതുപ്പാടി, ഈങ്ങാപ്പുഴ നടക്കുത്ത് കോരങ്ങൽ വീട്ടിൽ ബിന്ദുവിന്റെയും മണ്ണാർക്കാട് സ്വദേശി ഗിരീഷിൻ്റെയും കുഞ്ഞാണ് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ തിങ്കളാഴ്ച പുലർച്ചെ 2.45-ന് മരിച്ചത്.
ജനിച്ചപ്പോൾ തലച്ചോറിലേക്ക് രക്തയോട്ടം കുറവായതിനെത്തുടർന്നാണ് കുഞ്ഞിനെ വെൻ്റിലേറ്ററിലേക്കു മാറ്റിയത്. ഗർഭിണിയായിരുന്നപ്പോൾ മുതൽ കാണിച്ചിരുന്ന താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽനിന്ന് വേണ്ട പരിചരണം ലഭിക്കാത്തതാണ് കുഞ്ഞിനെ ഈ നിലയിലാക്കിയതെന്ന് ബിന്ദുവും ഭർത്താവും ആരോപിച്ചു. എന്നാൽ, ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് താലൂക്കാശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.