
കൃഷിയിടത്തിലും കർമ്മനിരതനായി കൊയിലാണ്ടിയിലെ സിവിൽ പോലീസ് ഓഫീസർ
- 10 വർഷക്കാലമായി കാർഷിക രംഗത്ത് സജീവമാണ് സുരേഷ്
കൊയിലാണ്ടി : പോലീസ് സേനയിലെ തിരക്കുള്ള ജോലിക്കൊപ്പം കാർഷിക താൽപര്യവും സമന്വയിപ്പിച്ച് കൊണ്ടു പോകുന്ന ഒരാളുടെ ജീവിതം ശ്രദ്ധേയമാകുന്നു. കൊയിലാണ്ടി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഒ.കെ.സുരേഷാണ് ആ വ്യത്യസ്ഥനായ പോലീസുകാരൻ.
ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ അവാർഡ് കാക്കിക്കുള്ളിലെ ഈ കർഷകനെ തേടിയെത്തി.
കഴിഞ്ഞ 10 വർഷക്കാലമായി കാർഷിക രംഗത്ത് സജീവമാണ് സുരേഷ്. സീസൺ അനുസരിച്ച് നെല്ല്,വാഴ, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യുന്നു.
2020-21 വർഷത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച മൂന്നാമത്തെ പച്ചക്കറി കർഷകനുള്ള കേരള സർക്കാരിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.

കൃഷിയോടൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സുരേഷ് സജീവമാണ്. ലഹരി വിരുദ്ധ ക്ലാസുകൾക്ക് പുറമേ ആൽബങ്ങൾ എഴുതി സംവിധാനം ചെയ്തു. ജൻ അഭിയാൻ ട്രസ്റ്റിന്റെ 2024 വർഷത്തെ അംബേദ്കർ രത്ന അവാർഡ് ലഭിച്ചു. സുരേഷ് എഴുതി സംവിധാനം ചെയ്ത ജാഗ്രത എന്ന ആൽബത്തിന് മലബാർ സൗഹൃദ വേദി ദേശീയതലത്തിൽ നടത്തിയ അവാർഡ് മത്സരത്തിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. നവംബറിൽ കോഴിക്കോട്ട് നടക്കുന്ന അവാർഡ് നിശയിൽ പുരസ്കാരം വിതരണം ചെയ്യും.