
കൊല്ലം-നെല്ലാടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി
- വെള്ളക്കെട്ട് മൂലം കീഴരിയൂർ -മേപ്പയൂർ ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാരും നാട്ടുകാരും മാസങ്ങളായി വളരെയധികം പ്രയാസം അനുഭവിച്ചിരുന്നു
കൊയിലാണ്ടി :ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കൊല്ലം നെല്യാടി റോഡിലെ അണ്ടർ പാസിന് സമീപം ഒരു മാസമായി രൂപപ്പെട്ട വെള്ളക്കെട്ട് നഗരസഭ ഇടപെട്ട് ഒഴിവാക്കി.മുചുകുന്ന് റോഡ്, അട്ടവയൽ, പനച്ചിക്കുന്ന്, കിള്ളാര വയൽ, പുളിയഞ്ചേരി ഭാഗം, കന്മനക്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം അമ്പാ തോട് വഴി ചോർച്ച പാലത്തേക്ക് ഹൈവേ നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പ് ഒഴുകി പോയിരുന്നു. ഹൈവേ നിർമ്മാണം ആരംഭിച്ചതോടുകൂടി മുഴുവൻ വെള്ളവും മേൽപ്പാലത്തിനടിയിൽ കെട്ടിക്കിടന്ന് പരന്ന് ഒഴുകുകയായിരുന്നു.

വെള്ളക്കെട്ട് മൂലം കീഴരിയൂർ -മേപ്പയൂർ ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാരും നാട്ടുകാരും മാസങ്ങളായി വളരെയധികം പ്രയാസം അനുഭവിച്ചിരുന്നു. രാഷ്ട്രീയപാർട്ടികളും നാട്ടുകാരും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പ്രക്ഷോഭങ്ങൾ നടത്തി. പ്രശ്നം പരിഹരിക്കുമെന്ന് വഗാഡ് അധികൃതർ ഉറപ്പു നൽകിയെങ്കിലും പാലത്തിനടിയിൽ ക്വാറി വേസ്റ്റ് നിക്ഷേപിച്ച് ഉയർത്തുകയല്ലാതെ വെള്ളം ഒഴുകി പോകുന്നതിന് യാതൊരു നടപടിയും കരാർ ഏറ്റെടുത്ത കമ്പനി തയ്യാറായില്ല. തുടർന്നാണ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ടിൻ്റെയും പൊതുമരാമത്ത് ചെയർമാൻ ഇ കെ. അജിത്തിൻ്റെയും സെക്രട്ടറി ഇന്ദു. എസ്. ശങ്കരിയുടെയും നിർദ്ദേശപ്രകാരം നഗരസഭ ഹെൽത്ത് വിഭാഗം ക്ലീൻ സിറ്റി മാനേജർ ടി. കെ. സതീഷ് കുമാറിൻ്റെയും ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദിൻ്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് 75 മീറ്ററോളം ഹൈവേയ്ക്ക് സമാന്തരമായി അമ്പാത്തോട് പുനർ നിർമ്മിച്ച് വെള്ളം ഒഴുകി പോകുന്നതിന് സൗകര്യമൊരുക്കിയത്.