
കോഴിക്കോട് ബൈപ്പാസ് പൂർത്തിയാക്കാൻ ഈ മാസം അവസാനംവരെ സമയം നീട്ടിനൽകി
- ജൂൺ ആറിനുള്ളിൽ പ്രവൃത്തി തീർക്കണമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. ആറിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ പിഴയടയ്ക്കേണ്ടിവരുമായിരുന്നു
കോഴിക്കോട്: ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസ് പൂർത്തിയാക്കാൻ ഈ മാസം അവസാനംവരെ സമയം നീട്ടിനൽകി.
തിരുവന്തപുരത്ത് ദേശീയപാതാ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ് നടത്തിയ അവലോകനയോഗത്തിലാണ് കരാറുകാരായ കെഎംസി കൺസ്ട്രക്ഷൻസിന് അദ്ദേഹം സമയം നീട്ടിനൽകിയത്.
തുടർച്ചയായി മഴപെയ്യുന്നതിനാലാണ് ആവശ്യം പരിഗണിച്ചത്. ജൂൺ ആറിനുള്ളിൽ പ്രവൃത്തി തീർക്കണമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. ആറിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ പിഴയടയ്ക്കേണ്ടിവരുമായിരുന്നു.
ആറുവരിപ്പാതയുടെ 97 ശതമാനം പ്രവൃത്തിയും പൂർത്തിയാക്കി. മലാപ്പറമ്പിൽ മേൽപ്പാതയുടെ താഴെ വ്യാഴാഴ്ച ടാറിങ് ചെയ്‌തതോടെ ഇവിടുത്തെ പ്രവൃത്തിയും കഴിഞ്ഞു. ഇനി സർവീസ് റോഡിൻ്റെ പണിയാണുള്ളത്. കുന്നിടിച്ച് സർവീസ് റോഡ് നിർമിച്ച ഭാഗത്ത് സോയിൽ നെയ്ലിങ് നടത്താനാണ് പദ്ധതി. താഴത്തെ ഭാഗംമാത്രം സോയിൽ നെയിങ് നടത്തി ബാക്കി മുകളിലേക്കുള്ളത് അതേപോലെ നിലനിർത്തും
കുന്നിനുമുകളിൽ നേരത്തേയുണ്ടായിരുന്ന റോഡും ഗതാഗതയോഗ്യമാക്കും. കോരപ്പുഴപ്പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ വ്യാഴാഴ്‌ച കഴിഞ്ഞു. കൂടത്തുംപാറയിലെ ടോൾപ്ലാസയുടെ പ്രവൃത്തി പത്തുദിവസത്തിനകം പൂർത്തിയാക്കും. രാമനാട്ടുകര വളാഞ്ചേരി റീച്ചും അഴിയൂർ വെങ്ങളം റീച്ചും നീളുന്നതിനാൽ തത്കാലം ടോൾ പിരിക്കൽ തുടങ്ങില്ല. അതുകൊണ്ട് ടോൾ പിരിക്കാൻ ടെൻഡർ വിളിക്കുന്നതും വൈകും. 60 കിലോമീറ്ററെങ്കിലും യാത്രചെയ്താലേ ടോൾ വാങ്ങാൻ പാടുള്ളൂ. വെങ്ങളംമുതൽ രാമനാട്ടുകരവരെ 28.4 കിലോമീറ്ററിലാണ് കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയാക്കി വികസിപ്പിക്കുന്നത്