
ഗാന്ധിജിയുടെ രൂപം 3,25,000 ലധികം തീപ്പെട്ടികൊള്ളികൊണ്ട് നിർമിച്ച് അധ്യാപിക
- ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കാനാണ് ഇത്രയും വലിയ രൂപം നിർമിച്ചിട്ടുള്ളത്
പന്തീരാങ്കാവ്: 3,25,000 ലധികം തീപ്പെട്ടികൊള്ളികൊണ്ട് ഗാന്ധിജിയുടെ രൂപം നിർമിച്ച് അധ്യാപിക. ഗാന്ധി ജയന്തി ദിനത്തിൽ കോഴിക്കോട് കടപ്പുറത്ത് പ്രദർശിപ്പിക്കാനായി പെരുമണ്ണ അറത്തിൽ പറമ്പ എഎം എൽപി സ്‌കൂൾ പ്രിപ്രൈമറി അധ്യാപികയാണ് ഇത് നിർമിച്ചത്. പാലത്തും കുഴി പാറക്കൽ എം.സി.അർജുനയാണ് 7 ദിവസമെടുത്ത് ഗാന്ധിജിയുടെ രൂപം നിർമിച്ചത്.
വീട്ടിലെ പണിശാല പന്തലിൽ അർജുനയ്ക്ക് പിന്തുണയായി അയൽക്കാരും ബന്ധുക്കളും ഉണ്ടായിരുന്നു. 7 അടി നീളവും 4 അടി വീതിയുമുള്ള ഫ്ലൈവുഡിലാണ് തീപ്പെട്ടി കൊള്ളികൾ അടുക്കിവച്ചുള്ള നിർമാണം.രൂപം ഡിസൈൻ ചെയ്തിരിക്കുന്നത് മരുന്നുള്ളതും ഇല്ലാത്തതുമായ തീപ്പെട്ടി കൊള്ളികൾ ചേർത്താണ്. ഇതിനായി പട്ടാമ്പിയിൽ നിന്ന് മരുന്നില്ലാത്ത തീപ്പെട്ടി കൊള്ളിയും പെരുമണ്ണയിൽ നിന്ന് മരുന്നുള്ള തീപ്പെട്ടി കൊള്ളിയും എത്തിച്ചു. ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കാനാണ് ഇത്രയും വലിയ രൂപം നിർമിച്ചിട്ടുള്ളത്.