
ചെന്നൈയെ ലോകോത്തര കായിക നിലവാരത്തിലേക്ക്ഉയർത്തും: ‘തമിഴ്നാട് ഒളിമ്പിക് സിറ്റി’, സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
- ലോകോത്തര നിലവാരത്തിലുള്ള സ്പോർട്സ് അരീനകൾ, അത്യാധുനിക കായിക ഉപകരണങ്ങൾ, ഒരു ഹൈ പെർഫോമൻസ് ട്രെയിനിങ് സെന്റർ, സ്പോർട്സ് സയൻസ് -സ്പോർട്സ് മെഡിസിൻ സെന്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു
ചെന്നൈ: ചെന്നൈയെ ലോകോത്തര കായിക നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ‘തമിഴ്നാട് ഒളിമ്പിക് സിറ്റി’, മോട്ടോർ സ്പോർട്സ് സിറ്റി എന്നിവ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിലാണ് വിജയ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ ലോകോത്തര ഒളിമ്പിക് നഗരം വികസിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.ഒളിമ്പിക്സിലും മറ്റ് അന്താരാഷ്ട്ര കായിക മേളകളിലും തമിഴ്നാട്ടിൽ നിന്നുള്ള കായികതാരങ്ങൾക്ക് മികച്ച രീതിയിൽ മെഡലുകൾ നേടാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു സംയോജിത കായിക ഹബ്ബായാണ് ഒളിമ്പിക് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്.ലോകോത്തര നിലവാരത്തിലുള്ള സ്പോർട്സ് അരീനകൾ, അത്യാധുനിക കായിക ഉപകരണങ്ങൾ, ഒരു ഹൈ പെർഫോമൻസ് ട്രെയിനിങ് സെന്റർ, സ്പോർട്സ് സയൻസ് -സ്പോർട്സ് മെഡിസിൻ സെന്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കുമായി അത്യാധുനിക താമസസൗകര്യങ്ങളും ഈ നഗരത്തിൽ ഒരുക്കും. ചെന്നൈയിൽ ഫോർമുല വൺ മുതൽ ഫോർ വരെയുള്ള അന്താരാഷ്ട്ര റേസുകൾക്ക് ആതിഥേയത്വം വഹിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക മോട്ടോർ സ്പോർട്സ് സിറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2028 അവസാനത്തോടെ ഫോർമുല വൺ റോസിങ് ഇന്ത്യയിലേക്ക് വീണ്ടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം ഈ കഴിഞ്ഞ ജൂണിൽ പ്രത്യേക ടാസ്ക്ക് ഫോഴ്സിന് രൂപം നൽകിയിട്ടുണ്ട്.
