
ജൈവകൃഷി പ്രോത്സാഹനം ഫയലിൽ ഒതുങ്ങരുത്:ജൈവകർഷക സമിതി
- ജൈവകൃഷിക്ക് വേണ്ടി ലഭ്യമാകുന്ന ഫണ്ട് പൂർണ്ണമായും യഥാർത്ഥ ജൈവ കർഷകർക്ക് തന്നെ നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോഴിക്കോട്:കേരളം ജൈവകൃഷിയിലേക്ക് മാറാൻ നിയമസഭയിൽ തീരുമാനിച്ചിരുന്നുവെങ്കിലും അത് നടപ്പിൽ വരുത്താനുള്ള ഒരു നടപടിയും ഇന്നേവരെ ഉണ്ടായിട്ടില്ല എന്നതിൽ ജൈവകർഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം ശക്തമായ പ്രതിഷേധം അറിയിച്ചു. പരിസ്ഥിതിക്കും കൃഷിക്കും കർഷകനും ആരോഗ്യത്തിനും സമൂഹത്തിനും ഗുണപ്രദം ആകുന്ന വിധം മൂല്യാധിഷ്ഠിതവും സത്യസന്ധവും സുതാര്യവുമായ ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ജൈവകൃഷിക്ക് വേണ്ടി ലഭ്യമാകുന്ന ഫണ്ട് പൂർണ്ണമായും യഥാർത്ഥ ജൈവ കർഷകർക്ക് തന്നെ നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഒഞ്ചിയം പി പി ഗോപാലൻ ഗ്രന്ഥാലയ പരിസരത്ത് നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
പത്മനാഭൻ കണ്ണമ്പ്രത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സി വിശാലക്ഷന്‍ മാസ്റ്റർ, ടി കെ ജയപ്രകാശ്, ടി ശ്രീനിവാസൻ, കെ പി ഉണ്ണി ഗോപാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.ടി കെ ഭാസ്കരൻ മാസ്റ്റർ സ്വാഗതവും കെ വി രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മഴക്കാല പച്ചക്കറി വിത്തുകൾ നൽകുകയുണ്ടായി.
ഒഞ്ചിയം – ഏറാമല മേഖലയിലുള്ള പ്രമുഖ ജൈവ കർഷകരായ എൻ പി ഭാസ്കരൻ മാസ്റ്റർ, പുളിഞ്ഞോളി കണ്ണൻ മാസ്റ്റർ, പുഷ്പരാജ് എംപി, രവീന്ദ്രൻ സി സി, സ്ളസി തുരുത്തിമുക്ക്, ശാന്ത കുളങ്ങര, രോഹിണി ടീച്ചർ, ജോഷി മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കോഴിക്കോട് ജില്ലയിലെ പ്രധാന ജൈവ വിപണന കേന്ദ്രങ്ങളെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ ജൈവകൃഷി നടത്തുന്ന സ്കൂളുകളായ തട്ടോളിക്കര യുപി സ്കൂൾ, നെല്ലാച്ചേരി എൽ പി സ്കൂൾ, കാർത്തികപ്പള്ളി നോർത്ത് എൽ പി സ്കൂൾ കൂടാതെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന കതിർ കാർഷിക ക്ലബ്ബ്, ഒഞ്ചിയം അർച്ചന ഫാർമേഴ്സ് ക്ലബ് കുന്നുമ്മക്കര എന്നീ ക്ലബ്ബുകൾക്കും, ഗ്രാമീണ ഗ്രന്ഥാലയം നെല്ലാച്ചേരി എന്ന സ്ഥാപനത്തിനും യോഗത്തിൽ ഉപഹാരങ്ങൾ നൽകി.
പുതിയ ഭാരവാഹികളായി പത്മനാഭൻ ഊരാളുങ്കൽ പ്രസിഡണ്ട്,രവീന്ദ്രൻ പി സീക്രട്ടറി, സുരേഷ്.കെ ഖജാൻജി എന്നിവരെ യോഗം തിരഞ്ഞെടുത്തു.