
ട്രെയിനുകളിൽ അധിക ലഗേജിന് പണം നൽകണം- റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്
- മന്ത്രി നൽകിയ കണക്കുകൾ പ്രകാരം സെക്കൻഡ് ക്ലാസിൽ 35 കിലോ ഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം
ന്യൂഡൽഹി: ട്രെയിൻ യാത്രയിൽ നിശ്ചിത അളവിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നതിന് യാത്രക്കാർ പണം നൽകണമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. വിമാനത്താവളങ്ങളിലെ ലഗേജ് നിയന്ത്രണങ്ങൾ ട്രെയിൻ യാത്രക്കാർക്കും നടപ്പാക്കുമോയെന്ന പ്രഭാകർ റെഡ്ഡി എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി അശ്വനി വൈഷ്ണവ്. കൊണ്ടുപോകേണ്ട ലഗേജിന് ക്ലാസ് തിരിച്ചിട്ടുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്. മന്ത്രി നൽകിയ കണക്കുകൾ പ്രകാരം സെക്കൻഡ് ക്ലാസിൽ 35 കിലോ ഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. 70 കിലോഗ്രാം വരെയുള്ളതിന് നിരക്ക് ഈടാക്കും.

സ്ലീപ്പർ ക്ലാസിൽ 40 കിലോ ഗ്രാം വരെ സൗജന്യമായും 80 കിലോ ഗ്രാം വരെ നിരക്ക് നൽകിയും കൊണ്ടുപോകാം. എസി ത്രീ ടയർ അല്ലെങ്കിൽ ചെയർ കാർ -40 കിലോഗ്രാം വരെയാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്. എസി ടു ടയർ -50 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം. പരമാവധി പരിധി 100 കിലോഗ്രാം വരെയാണ്. എസി ഫസ്റ്റ് ക്ലാസിൽ 70 കിലോഗ്രാം വരെ സൗജന്യമായും 150 കിലോഗ്രാം വരെ നിരക്ക് നൽകിയും കൊണ്ടുപോകാം. അളവുകളിൽ കൂടിയ ട്രങ്കുകൾ, സ്യൂട്ട്കേസുകൾ, ബോക്സുകൾ എന്നിവ ബുക്ക് ചെയ്ത പാഴ്സൽ വാനുകളിൽ(എസ്എൽആർ) കൊണ്ടു പോകേണ്ടതാണ്. ഇവ യാത്രക്കാരുടെ കമ്പാർട്ടുമെന്റുകളിൽ കൊണ്ടുപോകരുതെന്നും മന്ത്രി അറിയിച്ചു.
