
ബാലുശ്ശേരി ടൗൺ ഇരുട്ടിൽ മുങ്ങി
- ഒട്ടേറെ പരാതികൾ ഉയർന്നിട്ടും നടപടികളൊന്നുമില്ലാതെ ഇത് തുടരുകയാണ്
ബാലുശ്ശേരി: ടൗണിൻ്റെ ഹൃദയഭാഗമായ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിലെ ചിറക്കൽകാവ് ക്ഷേത്രംമുതൽ പോലീസ് സ്റ്റേഷൻവരെ ഏതാണ്ട് 900 മീറ്റർ ദൂരം, ഈ ഭാഗത്ത് കടകളടച്ചാൽ പിന്നെ ബാലുശ്ശേരി പൂർണമായും ഇരുട്ടിൻ്റെ പിടിയിലാണ്. ഒട്ടേറെ തെരുവുവിളക്കുകളാണ് ഈ ഭാഗത്ത് പ്രവർത്തനരഹിതമായി കിടക്കുന്നത്. വിവിധഫണ്ടുകൾ ഉപയോഗിച്ച് സ്ഥാപിച്ച തെരുവുവിളക്കുകളിൽ പലതും കത്താറില്ല. ഒട്ടേറെ പരാതികൾ ഉയർന്നിട്ടും നടപടികളൊന്നുമില്ലാതെ ഇത് തുടരുകയാണ്. സംസ്ഥാനപാത നവീകരണപ്രവർത്തനത്തിനിടെ, മറ്റു ഭാഗങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചെങ്കിലും ചിറക്കൽകാവ് മുതൽ പോലീസ്സ്റ്റേഷൻ വരെയുള്ള ഭാഗം ഒഴിവാക്കി. ടൗൺ സൗന്ദര്യവത്കരണപദ്ധതിയുടെ ഭാഗമായതിനാലും ഇതിന് പ്രത്യേകം ഫണ്ട് ഉള്ളതിനാലുമാണ് കരാറുകാർ ഈ ഭാഗം ഒഴിവാക്കിവിട്ടത്. പുലർച്ചെ 4.50-ന്റെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള കെഎസ്ആർടിസി ബസിൽ നിത്യേന പോകുന്ന യാത്രക്കാരും വിദ്യാർഥികളും വലിയ ബുദ്ധിമുട്ടാണ് ഇതുകാരണം നേരിടുന്നത്.
എംപി ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റാൻഡിനുമുന്നിൽ സ്ഥാപിച്ച ഹൈമാസ്റ്റ്ലൈറ്റ് മിഴിയടച്ചിട്ട് നാളേറെയായി. വൈദ്യുതിബില്ലും പരിപാലനച്ചെലവും ഉൾപ്പെടെ നിശ്ചിത തുക ഓരോ മാസവും പഞ്ചായത്ത് ചെലവിടുന്നുണ്ട്. 2025 ജനുവരിമാസത്തിൽ 63,205 രൂപയും ഫെബ്രുവരിയിൽ 64,904 രൂപയും തെരുവുവിളക്ക് ഇനത്തിൽ ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് കെഎസ്ഇബിയിൽ അടച്ചിട്ടുണ്ട്. തെരുവുവിളക്കിന് കെഎസ്ഇബി കണക്ഷൻ അനുവദിച്ചാൽ നിശ്ചിതതുക മാസം അടയ്ക്കണം. ഇതിനിടെ വിളക്കുകൾക്ക് തകരാറുകൾ സംഭവിച്ച് കത്തിയില്ലെങ്കിലും ഈതുക അടയ്ക്കണം.