
മത്സ്യസമ്പത്തിന് ഭീഷണിയായി ചെറുമത്സ്യ വേട്ട വ്യാപകം
- കൊയിലാണ്ടി,ബേപ്പൂർ, പുതിയാപ്പ, മീൻപിടിത്ത തുറമുഖങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി ചെറുമത്സ്യ വേട്ട നടത്തുന്നു
ബേപ്പൂർ: മത്സ്യസമ്പത്തിന് ആഘാതമാകുമെന്ന കാരണത്താൽ ചെറുമത്സ്യങ്ങളെ പിടിക്കരുതെന്ന നിർദേശം കാറ്റിൽ പറത്തി ചെറുമൽസ്യവേട്ട വ്യാപകം. ഇങ്ങനെ പിടിക്കുന്ന മത്തി, അയല, മുള്ളൻ, മാന്തൾ, ചൂട, തുടങ്ങിയവ ജില്ലയിലെ മത്സ്യമാർക്കറ്റുകളിൽ ഇപ്പോഴും സുലഭമാണ്. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി മീൻപിടിത്ത തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് ചെറുമൽസ്യവേട്ട വ്യാപകമായി നടത്തുന്നത്.

മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനയും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ചെറുമത്സ്യങ്ങളെ പിടിക്കുന്നതിൽ സർക്കാർ വിലക്കേർപ്പെടുത്തിയത്. നിരോധിത വലകൾ ഉപയോഗിച്ചാണ് ചെറുമത്സ്യങ്ങളെ പിടിക്കുന്നത്. ഇപ്രകാരം ചെയ്യുന്നത് പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് ഭീഷണിയുമാണ്.
സംസ്ഥാന കടൽമത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം 58 ഇനം വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളെ പിടിക്കുന്നതിൽ വലുപ്പ നിയന്ത്രണമുണ്ട്. മത്തി 10 സെന്റിമീറ്റർ, മാന്തൾ ഒമ്പത്, പൂവാലൻ ആറ്, അയല 14, പുയ്യാപ്ള കോര 12, കരിക്കാടി ചെമ്മീൻ ഏഴ്, ചൂര 31. ഈ വിധത്തിൽ നിശ്ചിത വലുപ്പമെത്താത്ത മത്സ്യങ്ങളെ പിടികൂടാൻ പാടില്ലാത്തതാണ്.