‘മഴ കണ്ടാലല്ല, കനത്താലാണ് അവധി’യെന്ന് കുട്ടികളോട് കളക്ടർ

‘മഴ കണ്ടാലല്ല, കനത്താലാണ് അവധി’യെന്ന് കുട്ടികളോട് കളക്ടർ

  • കമന്റ് ബോക്സിലെ കുട്ടികളോട് കളക്ടറുടെ സ്നേഹോപദേശം

കോഴിക്കോട്: മഴക്കാലത്തെ ജില്ലാ കളക്ടർമാരുടെ ഫെയ്‌സ്ബുക്ക് പേജുകളിലെ സ്ഥിരം കാഴ്‌ചയാണ് അവധി ആവശ്യപ്പെട്ടുള്ള കമൻറുകളും അതിന് പിന്നിലെ ചർച്ചയും .അവധി ചോദ്യങ്ങൾ സ്ഥിരമായപ്പോൾ കുട്ടികൾക്ക് സ്നേഹോപദേശവുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ട‌റായ സ്നേഹിൽ കുമാർ സിങ്.മഴക്കാലത്ത് ഏതൊക്കെ സാഹചര്യങ്ങളിലാണ് അവധി പ്രഖ്യാപിക്കുക എന്ന് കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിദ്യാർഥികളോട് വിശദീകരിച്ചുകൊടുത്തിട്ടുണ്ട്.കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും എന്നാൽ അതിനൊപ്പം പരമാവധി അധ്യയനദിനങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഒപ്പം പറഞ്ഞു.

‘അവധി രസമാണ്, എന്നാൽ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാൻ ശീലിച്ചവരാണ് നമ്മൾ, മഴയാണ് എന്ന് കരുതി നമ്മൾ നമ്മുടെ ഉത്തരവാദിത്തങ്ങൾ മാറ്റിവെക്കാറില്ലല്ലോ.’ -കളക്ടർ ഫെയ്സ്ബുക്കിൽ പറഞ്ഞു . കമന്റ് ബോക്സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് കുട്ടികളോട് പറഞ്ഞ കളക്ടർ, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ കൂടുതൽ ആരോഗ്യകരമാക്കേണ്ടതുണ്ട് എന്ന് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു.

പ്രശസ്ത കവി എൻ.എൻ. കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയിലെ ‘കാലമിനിയുമുരുളും വിഷു വരും….’ എന്നുതുടങ്ങുന്ന വരികൾക്കൊപ്പം ‘വിദ്യാധനം സർവധനാൽ പ്രധാനം’ എന്ന് കൂടി ചേർത്താണ് കളക്ടർ സ്നേഹിൽ കുമാർ സിങ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )