
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും തെരഞ്ഞെടുപ്പ് കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും
- സംസ്ഥാനത്തെ എസ്ഐആർ നടപടികൾ തദ്ദേശതിരഞ്ഞെടുപ്പ് വരെ നീട്ടിവെക്കണമെന്ന് ചീഫ് ഇലക്‌ടറൽ ഓഫീസർ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച നടത്തുന്നത്
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ തദ്ദേശതിരഞ്ഞെടുപ്പ് വരെ നീട്ടിവെക്കണമെന്ന് ചീഫ് ഇലക്‌ടറൽ ഓഫീസർ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച നടത്തുന്നത്.

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ സംസ്ഥാനത്ത് ആശങ്ക നിലനിൽക്കുന്നുണ്ട്. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും എസ്ഐആറിനെ എതിർത്താണ് രംഗത്ത് എത്തിയത്. വോട്ടർ പട്ടിക പരിഷ്കരണം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് അന്ന് ഇവർ എല്ലാം ആവശ്യപ്പെട്ട പ്രധാന കാര്യം. പൂർണമായും എതിർക്കുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തിൽ നടപ്പിലാക്കുന്നുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം മതി എന്നായിരുന്നു നിലപാട്. ഈയൊരു ആവശ്യം ഉന്നയിച്ചുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽകർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ കത്ത് നൽകിയത്.
