
മൈതാനം തിരികെ പിടിക്കാൻ ജിവിഎച്ച്എസ് ഹയർ സെക്കണ്ടറി സ്കൂൾ
- കളക്ടർക്കുമുമ്പാകെ രേഖകളുമായി സ്കൂൾ അധികൃതർ ഹാജരായി
കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസിന് സ്വന്തമായിരുന്ന കളിസ്ഥലമായ മൈതാനം വിട്ടുകിട്ടാൻ സ്‌കൂൾ പിടിഎ പ്രസിഡന്റും ഹയർസെക്കണ്ടറി അധികൃതരും ഡെപ്യൂട്ടി കലക്ടറുടെ മുൻപിൽ രേഖകളുമായി ഹാജരായി. മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിടിഎ ഹൈക്കോടതിയിൽ നൽകിയ കേസിൽ ഒത്തുതീർപ്പിനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.പിടിഎ പ്രസിഡന്റ് വി.സുചീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഷിജു മാസ്റ്റർ, വിജയൻ മാസ്റ്റർ, അഡ്വ.കെ.വിജയൻ, അഡ്വ.ടി.കെ.രാധാകൃഷ്ണൻ തുടങ്ങിയവരാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കളക്ടറുടെ മുൻപിൽ ഹാജരായത്.
പാട്ട കാലാവധി തീരുന്നതിനാലാണ് പിടിഎ മൈതാനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്‌തത്.25 വർഷം മുമ്പ് സ്പോർട്‌സ് കൗൺസിലിന് സ്കൂൾ മൈതാനം കരാർവ്യവസ്ഥയിൽ വിട്ടുകൊടുക്കുകയായിരുന്നു.
നഗരസഭാ അധികതരും പഞ്ചായത്ത് കളക്ടറുടെ മുന്നിൽ ഹാജരായി.
മുമ്പ് കൊയിലാണ്ടിയുടെ ഹൃദയമായിരുന്നു ഗാന്ധി പ്രതിമയുടെ കൺമുന്നിലുള്ള മൈതാനം . ദേശീയ നേതാക്കളുടെയും കലാസാംസ്കാരിക പ്രതിഭകളുടെയും സ്പർശവും ശബ്ദവും ഏറ്റുവാങ്ങിയ മൈതാനത്തെ സ്പോർട്സ് കൗൺസലിന് കൈമാറിയതോടെ അവർ അശാസ്ത്രീയമായ സ്റ്റേഡിയമാക്കി മാറ്റുകയായിരുന്നു.