
യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ് ഐസക്ക്
- സ്ത്രീസുരക്ഷാ പെൻഷൻ ഇല്ലാതാക്കിയ പോലെ ക്ഷേമ പെൻഷനും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു.
കൊച്ചി: യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ് ഐസക്ക്. സ്ത്രീസുരക്ഷാ പെൻഷൻ ഇല്ലാതാക്കിയ പോലെ ക്ഷേമ പെൻഷനും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്ത് ആകെ പെൻഷൻ ഗുണഭോക്താക്കൾ 61 ലക്ഷമാണ്. ഇവരിൽ 23 ലക്ഷം ഗുണഭോക്താക്കൾ പറയുന്നത് പെൻഷൻ വീട്ടിൽ എത്തിക്കണം എന്നാണ്. എന്നിട്ടും ബാങ്ക് ഇടപാട് വഴി പെൻഷൻ നൽകാനാണ് സർക്കാർ തീരുമാനിക്കുന്നത്.

പെൻഷൻ സംവിധാനത്തെതന്നെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വയോധികരായവർ, പ്രായാധിക്യമുള്ളവരെല്ലാം ഇനി അകൗണ്ടുകൾ തുടങ്ങാൻ ബാങ്കിൽ പോകണം. പെൻഷൻ വാങ്ങാനും ഇവർ എല്ലാം മാസവും ബാങ്കിൽ എത്തണം. 23 ലക്ഷം പേർ ബാങ്കിൽ കയറിയാൽ എന്താകുംഅവസ്ഥയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. പെൻഷൻ വീട്ടിൽ എത്തിക്കുന്ന സഹകരണ സംഘങ്ങൾ കേരളത്തിന്റെ കരുത്തെന്നും ടി.എം. തോമസ് ഐസക്ക് പറഞ്ഞു.
