
വൈദ്യുതി പ്രതിസന്ധി ; സർക്കാരിന് ദീർഘവീക്ഷണമില്ല; പറ്റുന്നില്ലെങ്കിൽ രാജിവെച്ച് മറ്റാരെയെങ്കിലും ഏൽപ്പിക്കണം : എം.എം. മണി
- നല്ല മഴ കിട്ടിയാലും എല്ലാ ജല വൈദ്യുതി പദ്ധതി ഉപയോഗപ്പെടുത്തിയാലും സംസ്ഥാനത്തിന് ആവശ്യമായതിന്റെ 40 ശതമാനം മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. 60 ശതമാനം വിവിധ കരാറിലൂടെ വാങ്ങിയാണ് നമ്മളിവിടെ സമ്പൂർണ വൈദ്യുതീകരണം നടത്തിയത്
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും രൂക്ഷഭാഷയിൽ വിമർശിച്ച് മുൻ വൈദ്യുതി മന്ത്രി എം.എം. മണി. നല്ല മഴ കിട്ടിയാലും എല്ലാ ജല വൈദ്യുതി പദ്ധതി ഉപയോഗപ്പെടുത്തിയാലും സംസ്ഥാനത്തിന് ആവശ്യമായതിന്റെ 40 ശതമാനം മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. 60 ശതമാനം വിവിധ കരാറിലൂടെ വാങ്ങിയാണ് നമ്മളിവിടെ സമ്പൂർണ വൈദ്യുതീകരണം നടത്തിയത്.മഴ കുറയുകയും വൈദ്യുതി ക്ഷാമം ഉണ്ടാകുകയുംചെയ്യുമ്പോൾ അത് കണ്ടുകൊണ്ട് ഭരിക്കുന്നവർ ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യണം.

മുഖ്യമന്ത്രി വി.ഡി. സതീശനും വകുപ്പു മന്ത്രി സണ്ണി ജോസഫിനും ദീർഘവീക്ഷണമില്ല. പറ്റുന്നില്ലെങ്കിൽ മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയുമൊക്കെ രാജിവെച്ച് മറ്റാരെയെങ്കിലും അത് ഏൽപ്പിക്കണം. വൈദ്യുതിയായാലും പൊതുആരോഗ്യമായാലും ദീർഘവീക്ഷണം വേണം. അല്ലാതെ എന്റെ പോക്കറ്റിൽ എന്ത് വരുമെന്നല്ല നോക്കേണ്ടത്. കോൺഗ്രസ് അല്ലേ… കൃത്രിമക്ഷാമമൊക്കെ ഉണ്ടാക്കിയിട്ട്, ഇല്ലാത്തൊരു കരാർ ഉണ്ടാക്കിയിട്ട് കമ്മീഷൻ വാങ്ങാനുള്ള ശ്രമമാണോ നടക്കുന്നതെന്നാണ് സംശയമെന്നും എം.എം. മണി പറഞ്ഞു.
