
സംസ്ഥാനത്ത് ഷിഗല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു
- കീഴാറ്റൂർ സ്വദേശി സരോജിനി (59) ക്കാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്.
മലപ്പുറം: സംസ്ഥാനത്ത് ഷിഗല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറത്ത് കടുത്ത വയറിളക്കത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട കീഴാറ്റൂർ സ്വദേശി സരോജിനി (59) ക്കാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു ഇവരുടെ മരണം. വയറിളക്കം കടുത്തതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണശേഷമുള്ള വിശദമായ പരിശോധനാ ഫലത്തിലാണ് ഇന്ന് ഇവർക്ക് ഷിഗല്ല ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് മാത്രം പുതുതായി 18 പേർക്കാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറത്ത് മരിച്ച സരോജിനിയുടെ കേസ് ഉൾപ്പെടെയാണ് ഇന്നത്തെ ഔദ്യോഗിക രോഗബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. തോന്നക്കൽ പുത്തൻതോപ്പ് ചാക്ക എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥീരികരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ സ്ഥിതി തൃപ്തികരമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.
