
സിപിഎം വിശാല സംസ്ഥാന സമിതിയിൽ പൊതു ചർച്ച ഇന്ന് അവസാനിക്കും
- സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമെന്ന് ആദ്യദിനം തന്നെ വിമർശനം ഉയർന്നു.
കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതിയിൽ പൊതു ചർച്ച ഇന്ന് അവസാനിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമെന്ന് ആദ്യദിനം തന്നെ വിമർശനം ഉയർന്നു. സംഘടനാ വീഴ്ചകളിലെ തിരുത്തിന് ചതുർമുഖം നിശ്ചയിച്ചു. തുടർ പ്രക്രിയയിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ നിർണായകം. സിപിഎം വിശാല സംസ്ഥാന സമിതി ഗ്രൂപ്പ് ചർച്ചകൾക്ക് കടിഞ്ഞാണിട്ടിരുന്നു. കടുത്ത വിമർശനങ്ങളിലേക്ക് പോകേണ്ടെന്നാണ് ഗ്രൂപ്പ് ചർച്ചകളിൽ നൽകിയ നിർദ്ദേശം. വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾ വേണ്ടെന്നും നിർദ്ദേശമുണ്ട്. സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചർച്ചകളിൽ ജില്ലകൾക്ക് അരമണിക്കൂർ സമയമാണ് അനുവദിക്കുന്നത്. വർഗ്ഗ ബഹുജന സംഘടനകൾക്ക് 5 മുതൽ 10 മിനിറ്റ് വരെയാണ് സമയം അനുവദിക്കുന്നത്. ഇതിനിടെ കടുത്ത വിമർശനങ്ങൾ വേണ്ടെന്നാണ് നിർദ്ദേശം.കോഴിക്കോട്ട തുടങ്ങിയ സിപിഎം വിശാല സംസ്ഥാന സമിതി ചർച്ചയിൽ തെറ്റുതിരുത്തലിനുള്ള കരട് റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ രൂക്ഷവിമർശനമാണ് ഉയർത്തിയത്.

പയ്യന്നൂർ തോൽവിയെക്കുറിച്ച് പറഞ്ഞ റിപ്പോർട്ടിൽ തളിപ്പറമ്പ് സ്ഥാനാർത്ഥിത്വവിവാദം പരാമർശിക്കാത്തതിനെതിരെയും വിമർശനമുയർന്നു. സംസ്ഥാനനേതൃത്വം സമ്പൂർണപരാജയമെന്നും തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റ് അണികൾക്ക് മേലും പ്രാദേശിക നേതൃത്വത്തിന് മേലും ചാരുകയാണെന്നും പൊതുചർച്ചയിൽ വിമർശനമുയർന്നിരുന്നു.
