
സൂക്ഷിക്കുക; നിങ്ങളെ കാണുന്നുണ്ട്
- കൊയിലാണ്ടി നഗരത്തിൽ മിഴിതുറന്ന് 26 ക്യാമറകൾ
കൊയിലാണ്ടി: നഗരസഭാ പ്രദേശത്തെ എല്ലാ നിയമ ലംഘനങ്ങളും ഇനി മൂന്നാമതൊരാൾ കാണും. കൊയിലാണ്ടി നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിലായി 26 ക്യാമറകളാണ് നഗരസഭ സ്ഥാപിച്ചത്. നഗരത്തിലെ വർധിക്കുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരമാണ് പ്രധാനമായും ക്യാമറ സ്ഥാപിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.നഗരപ്രദേശത്തെ ഒഴിഞ്ഞ പലയിടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. നഗരസഭ ഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. മാത്രമല്ല, നഗരത്തെയും പരിസരത്തെയും ലഹരി, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് മുക്തമാക്കുകയും ഇതുകൊണ്ട് ലക്ഷ്യമിടുന്നുണ്ട്.

ആനക്കുളം ബസ് സ്റ്റോപ്പ്, ചിൽഡ്രൻസ് പാർക്ക്, നെല്ല്യാടി പാലം, നടേരി അക്വഡേറ്റ്, കൊല്ലം മത്സ്യമാർക്കറ്റ്, പന്തലായനി റോഡ്, മുത്താമ്പി റോഡ് ജങ്ഷൻ, പെരുവട്ടൂർ ജങ്ഷൻ, മുത്താമ്പി- മഞ്ഞളാട് മല എം.സി.എഫ്, കാവുംവട്ടം ജങ്ഷൻ, അണേല കണ്ടൽപാർക്ക്, കണയങ്കോട് പാലം എന്നിവയ്ക്ക് സമീപം, റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ കല്ല്യാൺ ബാറിന് സമീപം, ഡോ. സതീഷിന്റെ വീടിനു പരിസരം, എൽഐസി റോഡിൽ സ്കൂൾ മതിലിന് സമീപം, ഹാപ്പിനസ് പാർക്കിന് സമീപം, ബസ് സ്റ്റാന്റ് തുംബൂർ മൂഴിക്ക് സമീപം, ബപ്പൻകാട് ടോൾബൂത്തിന് സമീപം, ബസ് സ്റ്റാന്റ് ബസ് സ്റ്റാന്റ്, കംഫർട്ട് സ്റ്റേഷന് സമീപം, മീത്തലെക്കണ്ടി പള്ളിക്ക് സമീപം, എൻഎച്ച് ഹൈവേ ഹാർബറിലും, ഹാർബർ ജംഗ്ഷന് സമീപവും, സിവിൽ സ്റ്റേഷൻ സ്നേഹാരമത്തിന് സമീപം, വിയ്യൂർ വില്ലേജ് ഓഫീസിന് സമീപം, കൊല്ലം ചിറ ഗാന്ധി പ്രതിമയ്ക്ക് സമീപം എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.
ദിവസങ്ങൾക്കുള്ളിൽ ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം നടക്കുമെന്നു അധികൃതർ അറിയിച്ചു.