
സൈറൺ മുഴങ്ങി; ‘ദുരന്തഭൂമിയി’ൽനിന്ന് ആളുകൾ അഭയസ്ഥാനത്തേക്ക് ഉൾവലിഞ്ഞു
- എല്ലാവരെയും മാറ്റിയശേഷം രക്ഷാപ്രവർത്തകരും സുരക്ഷിതസ്ഥാനത്തേക്ക് മാറി.
കൊയിലാണ്ടി : പോലീസ് ജീപ്പിൽനിന്ന് നീണ്ട സൈറൺ മുഴങ്ങിയതോടെ കൊയിലാണ്ടി മിനിസിവിൽസ്റ്റേഷൻ പരിസരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ പരിഭ്രാന്തരായി പരക്കംപാഞ്ഞു. യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ ജനങ്ങളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാൻ പോലീസും അഗ്നിരക്ഷാസേനയും റവന്യൂ ഉദ്യോഗസ്ഥരും ഓടിയെത്തി. എല്ലാവരെയും മാറ്റിയശേഷം രക്ഷാപ്രവർത്തകരും സുരക്ഷിതസ്ഥാനത്തേക്ക് മാറി. അരമണിക്കൂറിനുശേഷം സുരക്ഷിതമാണെന്ന സന്ദേശവുമായി ചെറിയ സൈറൺ മുഴങ്ങിയതോടെയാണ് എല്ലാവർക്കും ശ്വാസംവീണത്. ഇന്ത്യ-പാകിസ്‌താൻ സംഘർഷ പശ്ചാത്തലത്തിൽ സുരക്ഷാമുന്നൊരുക്കത്തിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവിൽസ്റ്റേഷൻ പരിസരത്ത് നടത്തിയ മോക്ഡ്രിൽ ദുരന്തസാഹചര്യങ്ങൾ നേരിടാനുള്ള പരിശീലനമായിരുന്നു. തഹസിൽദാർ ജയശ്രീ എസ്. വാര്യർ, പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, അസി. ഫയർ ഓഫീസർ അനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.