
വന്യജീവികളെ വെടിവെച്ച് കൊല്ലാനുള്ള തീരുമാനത്തിന് വിമർശനവുമായി മന്ത്രി എ കെ ശശീന്ദ്രൻ
- വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ,നിയമം കയ്യിലെടുക്കുന്നതിൽ പുനരാലോചന അനിവാര്യമാണെന്നും മന്ത്രി
തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നിയമം കയ്യിലെടുക്കുന്നതിൽ പുനരാലോചന അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ഇത്തരം തീരുമാനങ്ങളെടുക്കുന്നതിലെ വൈരുദ്ധ്യവും അദ്ദേഹം പറഞ്ഞു. നിയമം കയ്യിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കരുതെന്നും അനധികൃത കാര്യങ്ങൾ നടന്നാൽ വനംവകുപ്പ് അനുശാസിക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമത്തിന്റെ വഴിക്കുപോകുമെന്നല്ലാതെ വനം വകുപ്പിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും അനധികൃതമായ കാര്യങ്ങൾ നടന്നാൽ വനനിയമം അനുസരിച്ച് നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളെ നിയമം കൈയിലെടുക്കാൻ പ്രേരിപ്പിക്കുന്ന ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പ്രവർത്തിക്കുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.ജനവാസ മേഖലയിൽ വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. മനുഷ്യജീവനുകൾ സംരക്ഷിക്കാൻ മറ്റ് പോംവഴികൾ ഇല്ലെന്നും അതൊരു തീരുമാനമെന്നുമാണ് അധികൃതർ ചൂണ്ടിക്കാട്ടിയത്.പഞ്ചായത്തിലെ എല്ലാ പാർട്ടിക്കാരുടെയും ജനങ്ങളുടേയും പിന്തുണയോടെയാണ് തീരുമാനമെന്നും പഞ്ചായത്ത് പ്രസിഡൻറ് വ്യക്തമാക്കിയിരുന്നു.