
നന്തിക്കും കൊയിലാണ്ടിക്കുമിടയിൽ ദേശീയപാത തകർന്നു
- കുഴികളടയ്ക്കാൻ നടപടിവേണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു
കൊയിലാണ്ടി : നന്തിക്കും കൊയിലാണ്ടിക്കുമിടയിൽ കനത്തമഴയെത്തുടർന്ന് ദേശീയപാത തകർന്നു. വലിയകുഴികളാണ് പാതയിലുടനീളം രൂപംകൊണ്ടിരിക്കുന്നത്.
മൂടാടിക്കും പാലക്കുളത്തിനുമിടയിൽ രൂപപ്പെട്ട വലിയകുഴിയിൽവീണ് ഒട്ടേറെ ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവിടെ റോഡില്ലെന്ന അവസ്ഥയാണ്. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതുകാരണം കുഴികൾ വാഹനയാത്രികർക്ക് മനസ്സിലാകുന്നില്ല എന്നത് അപകടങ്ങൾക്ക് സാധ്യത വർധിപ്പിക്കുന്നു.
അമിതഭാരവുമായി പോകുന്ന ബസുകൾക്കും ലോറികൾക്കും തകരാർസംഭവിക്കുന്നുണ്ട്. കഴിഞ്ഞവർഷം ദേശീയപാത അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കൊയിലാണ്ടി നഗരമധ്യത്തിൽ പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞുകിടപ്പാണ്. നഗര കുടിവെള്ളപദ്ധതിക്കായി ചാലുകീറിയ ഇടങ്ങളിൽ ടാറിങ് നടത്തിയിട്ടില്ല. കുഴികളിൽ നിക്ഷേപിച്ച ക്വാറി വേസ്റ്റ് ചിതറിത്തെറിച്ച അവസ്ഥയിലാണ്.
കുഴികളടയ്ക്കാൻ നടപടിവേണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. കുഴിയിൽ റീത്തുവെച്ചാണ് പ്രതിഷേധിച്ചത്. കെ. ഗോപാലകൃഷ്ണൻ റീത്ത് സമർപ്പിച്ചു. കെഎംഎ പ്രസിഡൻ്റ് കെ.കെ. നിയാസ്, പി. നൗഷാദ്, അരുൺകുമാർ, റിയാസ്, നിഷാദ്, എം. മൂസ, ഇസ്മമായിൽ താഹ, ബാലകൃഷ്ണൻ, അമൽ എന്നിവർ പങ്കെടുത്തു.