
ആയിരത്തോളം പേരുടെ അധ്വാനം ; ശബരിമലയെ ക്ലീൻ ആക്കാൻ വിശുദ്ധി സേന സദാസജ്ജം
- പ്രതിദിനം 40 മുതൽ 45 വരെ ലോഡ് മാലിന്യങ്ങളാണ് വിശുദ്ധ സേന നീക്കുന്നത്
പത്തനംതിട്ട :ശബരിമലയെ ഇടവേളകളില്ലാതെ രാവും പകലും ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ അടങ്ങുന്ന സംഘമാണ് വിശുദ്ധസേനയിൽ പ്രവർത്തിക്കുന്നത്. ശുചീകരണത്തിനായി സന്നിധാനത്ത് മാത്രം 300 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പമ്പയിൽ 220, നിലയ്ക്കൽ ബേസ് ക്യാമ്പിൽ 430 എന്നിങ്ങനെയും സേനാംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. വിശുദ്ധ സേന പ്രവർത്തിക്കുന്നത് ജില്ലാ കളക്ടർ ചെയർപേഴ്സനും അടൂർ ആർ ഡി ഓ മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ്.

പ്രതിദിനം 40 മുതൽ 45 വരെ ലോഡ് മാലിന്യങ്ങളാണ് വിശുദ്ധ സേന നീക്കുന്നത്. 1200 ലോഡിലധികം മാലിന്യങ്ങൾ ഇതിനകം നീക്കി കഴിഞ്ഞു. മാലിന്യം ശേഖരിക്കാനായി സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലായി ഇരുപത്തിനാല് ട്രാക്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതതിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഇൻസീനറേറ്ററുകളിലേക്ക് കൈമാറുന്നു. ഇതിന് നേതൃത്വം നൽകാൻ ഓരോയിടത്തും സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. വിശുദ്ധ സേനയിൽ പ്രവർത്തിക്കുന്നത് തമിഴ്‌നാട് സേലം സ്വദേശികളായ ജീവനക്കാരാണ്.
