
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി ഇഡി
- വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
കോഴിക്കോട് : സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം എട്ടു സ്ഥലങ്ങളിൽ ഇഡി റെയ്ഡ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ പക്കൽ നിന്നും പിടിച്ചെടുത്ത ഡയറി കേന്ദ്രീകരിച്ചാണ് ഇഡി പരിശോധന നടത്തുന്നത്.ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്.

മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളവർക്ക് ആദ്യ കുറ്റപത്രം കൊടുക്കുന്നതിന് മുന്നോടിയായാണ് അവസാനഘട്ട പരിശോധന നടത്തുന്നതെന്നാണ് വിവരം. എക്സസാലോജികിന് പുറമെ, ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന പേരിലും വീണയുടെ പേരിൽ കമ്പനിയുണ്ടെന്നാണ് ഇഡിക്ക് വിവരം ലഭിച്ചത്.
