
കപ്പുമായി പടിയിറങ്ങി കിങ് കോലി
- ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ബാർബഡോസ്: ഇന്ത്യക്കൊപ്പം ടി20 ലോകകപ്പിൽ കിരീടം ചൂടിയതിനു പിന്നാലെ ടി20 ഫോർമാറ്റിൽ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് വിരാട് കോലി. സൗത്താഫ്രിക്കയ്ക്കെതിരായ ഏഴു റൺസിന്റെ ത്രസിപ്പിക്കുന്ന ജയത്തിനു ശേഷം സംസാരിക്കവെയാണ് കോലി ഭാവിയെക്കുറിച്ച് സംസാരിച്ചത്. ടൂർണമെൻ്റിൽ നേരത്തേ കളിച്ച മൽസരങ്ങളിലെല്ലാം ബാറ്റിങിൽ നിരാശപ്പെടുത്തിയെങ്കിലും ഫൈനലിൽ അദ്ദേഹം ക്ഷീണം തീർക്കുകയായിരുന്നു.

“ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് നേടാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ഈ ലോകകപ്പിൽ എനിക്ക് റൺസൊന്നും നേടാൻ സാധിച്ചിരുന്നില്ല. ഇതെല്ലാവർക്കും സംഭവിക്കുന്നതാണ്. അപ്പോഴാണ് ഇത്തരത്തിൽ ഒരു ഇന്നിംഗ്സ് കളിക്കാൻ സാധിക്കുന്നത്. ദൈവം മഹാനാണ്. ഈ കിരീടം ഉയർത്താൻ ഞങ്ങൾ ആഗ്രഹിച്ചു. അതിന് സാധിക്കുകയും ചെയ്തു. ഇനി അടുത്ത തലമുറയ്ക്ക് അവസരം നൽകണം. അവരാണ് ഇനി മുന്നോട്ട് കൊണ്ടുപോവേണ്ടത്. ഒരു ഐസിസി ടൂർണമെൻ്റിൽ വിജയിക്കാനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. രോഹിത് ശർമയെ നോക്കൂ, അദ്ദേഹം ഒമ്പത് ടി20 ലോകകപ്പുകൾ കളിച്ചു. ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. രോഹിത് അത് അർഹിക്കുന്നു. വികാരങ്ങൾ പിടിച്ചുനിർത്തുന്നത് ബുദ്ധിമുട്ടാണ്. ഇതൊരു മഹത്തായ ദിവസമാണ്, ഞാൻ കടപ്പെട്ടിരിക്കും.” കോലി മത്സരശേഷം പറഞ്ഞു.