
ആധാർ പിവിസി കാർഡിന്റെ സർവീസ് ചാർജ് വർധിപ്പിച്ചു
- അഞ്ചുവർഷത്തിന് ശേഷം ആദ്യം
ന്യൂഡൽഹി: ആധാർ പിവിസി കാർഡിന്റെ സർവീസ് ചാർജ് യുഐഡിഎഐ വർധിപ്പിച്ചു. നിലവിലെ 50 രൂപയിൽ നിന്ന് 75 രൂപയായാണ് വർധിപ്പിച്ചത്. നികുതിയും ഡെലിവറി ചാർജും ഉൾപ്പെടെയാണിത്. 2020ൽ ആധാർ പിവിസി കാർഡ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ വില വർധനയാണിത്. ജനുവരി ഒന്നുമുതൽ ആധാർ പിവിസി കാർഡിന് പുതുക്കിയ വിലയാണ് ഈടാക്കുന്നത്.

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അതിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴിയാണ് സർവീസ് ചാർജ് വർധിപ്പിച്ച കാര്യം അറിയിച്ചത്.ആധാർ കാർഡിന്റെ പോക്കറ്റ് വലുപ്പത്തിലുള്ള പതിപ്പായിട്ടാണ് ആധാർ പിവിസി കാർഡ് വരുന്നത്. ഇത് പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. രൂപത്തിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിന് സമാനമാണ്. കൂടാതെ പേപ്പർ പതിപ്പുകളേക്കാൾ കൂടുതൽ ഈടുനിൽക്കുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടുതൽ സുരക്ഷാ സവിശേഷതകളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ കാർഡ് കൊണ്ടു നടക്കാൻ എളുപ്പമാണ്.
