
കോഴിക്കോട് അവയവമാറ്റ ആശുപത്രി: സർവേ പൂർത്തിയാകും
- അവയവദാനമേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനാണ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്
കോഴിക്കോട്: ചേവായൂരിൽ തുടങ്ങുന്ന ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂഷനായുള്ള ഭൂസർവേ 20 ദിവസത്തിനുള്ളിൽ പൂർത്തിയാകും. കോഴിക്കോട് ചേവായൂർ ത്വഗ്‌രോഗാശുപത്രി കാമ്പസിലെ 20 ഏക്കറിലാണ് സർക്കാർ ഉടമസ്ഥതയിൽ അവയവമാറ്റ ആശുപത്രി ഒരുങ്ങുന്നത് റവന്യു വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞദിവസമാണ് സർവേ തുടങ്ങിയത്.
556.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 330 കിടക്കകളും 10 ഓപ്പറേഷൻ തിയേറ്ററും ഒരുക്കും. അതിനുമുന്നേതന്നെ മെഡിക്കൽ കോളേജിലെ പിഎംഎസ്എസ് വൈ ബ്ലോക്കിൽ താത്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങും. ഇവിടെ മൂന്നുമാസംകൊണ്ട് സൗകര്യങ്ങളൊരുക്കി പ്രവർത്തനസജ്ജമാകും
അവയവദാനമേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനാണ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്. അവയവം മാറ്റിവെക്കലുമായി ബന്ധപ്പെട്ടുള്ള ചികിത്സ, അധ്യാപനം, പരിശീലനം, ഗവേഷണം തുടങ്ങിയവ സാധ്യമാകും