
ബസിന്റെ അമിത വേഗം:ബസ് തടഞ്ഞ് വിദ്യാർഥികൾ
- ഒരു മാസം മുൻപാണ് കോളജിലെ വിദ്യാർഥി കോളജിനു സമീപം വച്ച് ബസ് തട്ടി മരിച്ചത്.
പേരാമ്പ്ര:ബസിന്റെ അമിത വേഗം കാരണം ബസ് തടഞ്ഞ് വിദ്യാർഥികൾ. ഡ്രൈവർ ലഹരി ഉപയോഗിച്ചെന്ന വിദ്യാർഥികളുടെ ആരോപണത്തെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു വിദ്യാർഥികൾ ബസ് തടഞ്ഞത്. കോഴിക്കോട് നിന്നും വന്ന ‘സിഗ്മ’ ബസ് പേരാമ്പ്ര ഡിഗ്നിറ്റി കോളജിനു സമീപം അമിത വേഗത്തിൽ തെറ്റായ ദിശയിൽ എത്തി കുട്ടികളെ ഇടിക്കുന്ന അവസ്ഥ ഉണ്ടാക്കിയതാണു പ്രശ്നമായത്. ബസ് ഡ്രൈവർ കുട്ടികളെ ചീത്ത വിളിച്ചതായും പറയുന്നു.

ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും വിദ്യാർഥികൾ എത്തി തടയുകയായിരുന്നു. അതിനു മുൻപ് ബസ് വെള്ളിയൂർ, ചാലിക്കര, മുളിയങ്ങൽ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നു ബസ് തട്ടാൻ ശ്രമിച്ച വാഹനങ്ങളിലെ ആളുകളും ബസിനെ പിന്തുടർന്നു പേരാമ്പ്ര സ്റ്റാൻഡിൽ എത്തിയിരുന്നു. അവരും വിദ്യാർഥികൾക്ക് ഒപ്പം ചേർന്ന് ബസ് തടഞ്ഞു വച്ച് പൊലീസിനെ അറിയിച്ചു. ബസും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു മാസം മുൻപാണ് കോളജിലെ വിദ്യാർഥി കോളജിനു സമീപം വച്ച് ബസ് തട്ടി മരിച്ചത്.