ബേപ്പൂർ ഹാർബർ ജെട്ടി ആഴം കൂട്ടാൻ ഒരുക്കങ്ങളായി

ബേപ്പൂർ ഹാർബർ ജെട്ടി ആഴം കൂട്ടാൻ ഒരുക്കങ്ങളായി

  • വാർഫിൽ നിന്നു ബോട്ടുകൾ മാറ്റാൻ നിർദേശം

ബേപ്പൂർ: മത്സ്യബന്ധന ഹാർബർ ജെട്ടി ആഴം കൂട്ടുന്നതിനു മുന്നോടിയായി വാർഫിൽ നിന്നു ബോട്ടുകൾ മാറ്റാൻ നിർദേശം. ഡ്രജിങ് നടത്തുന്നതിനുള്ള ബാർജും വലിയ ബൂം ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രവും സജ്ജമാക്കിയിട്ടുണ്ട്. ബാർജിന്റെ വെൽഡിങ് ജോലികൾ പൂർത്തിയായാൽ ആഴം കൂട്ടൽ തുടങ്ങാനാണ് അധികൃതർ പദ്ധതിയിടുന്നത്. 5.94 കോടി രൂപ ചെലവിട്ട് ഹാർബർ എൻജിനീയറിങ് വകുപ്പ് മേൽനോട്ടത്തിൽ നടപ്പാക്കുന്ന ആഴംകൂട്ടൽ ഗോവ വെസ്‌റ്റേൺ ഡ്രജിങ് കമ്പനിയാണ് കരാർ ഏറ്റെടുത്തത്.

ജെട്ടിയുടെ നദീ മുഖത്ത് 100 മീറ്റർ വീതിയിലും 450 മീറ്റർ നീളത്തിലും ആഴം കുട്ടാനാണ് പദ്ധതി.കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തിയിൽ നിലവിലെ വാർഫ് ബേസിനിൽ അടിഞ്ഞ മണ്ണും ചെളിയും നീക്കി അടിത്തട്ടിലെ പാറക്കെട്ടുകൾ പൊട്ടിച്ചെടുത്താകും ആഴം കൂട്ടൽ. നദിയിൽ നിന്നു കോരിയെടുക്കുന്ന ചെളിയും മണ്ണും ആഴക്കടലിൽ 5 കിലോമീറ്റർ അകലെയാകും തള്ളുക.മൺസൂണിൽ ചാലിയാറിൽ ഒഴുകിയെത്തിയ മണ്ണ് വാർഫിൽ അടിഞ്ഞു കൂടിയതും സിൽക്ക് പരിസരത്ത് നദിയുടെ അടിയിലുള്ള പാറക്കെട്ടുകളും യന്ത്രവൽകൃത ബോട്ടുകൾക്കു ഭീഷണിയായിരുന്നു. വേലിയിറക്ക സമയങ്ങളിൽ പലപ്പോഴും യാനങ്ങളുടെ അടി തട്ടുന്ന സ്‌ഥിതിയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )