
വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് ;ആരോഗ്യമുള്ള ഗുണഭോക്താക്കൾ അവസരം ദുരുപയോഗം ചെയ്യുന്നതു തടയാൻ കർശന നടപടി
- തദ്ദേശസ്ഥാപന സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തി കൈമാറുന്ന ഗുണഭോക്താക്കളുടെ വീട്ടിൽ മാത്രമായിരിക്കും അക്ഷയകേന്ദ്രം അധികൃതർ മസ്റ്ററിങ് നടത്തുക.
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള ഗുണഭോക്താക്കൾ അവസരം ദുരുപയോഗം ചെയ്യുന്നതു തടയാൻ കർശന നടപടി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തി കൈമാറുന്ന ഗുണഭോക്താക്കളുടെ വീട്ടിൽ മാത്രമായിരിക്കും അക്ഷയകേന്ദ്രം അധികൃതർ മസ്റ്ററിങ് നടത്തുക. ആരോഗ്യപ്രശ്നമില്ലാത്ത ഒട്ടേറെപ്പേർ മുൻപ് അക്ഷയ സംരംഭകരെ വീട്ടിലേക്കു വിളിച്ച് മസ്റ്ററിങ് നടത്തിയ സാഹചര്യത്തിലാണിത്. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ,വയോജനങ്ങൾ തുടങ്ങിയ അക്ഷയകേന്ദ്രത്തിൽ നേരിട്ടെത്താൻ പ്രയാസമുള്ളവർക്കാണ് വീട്ടിൽ മസ്റ്ററിങ്.

അക്ഷയകേന്ദ്രങ്ങളിലെത്തിയുള്ള മസ്റ്ററിങ്ങിനു 30 രൂപയും വീട്ടിലെത്തിയുള്ളതിന് 50 രൂപയുമാണു ഫീസ്.20 രൂപ കൂടുതൽ കൊടുത്താൽ വീട്ടിൽ സേവനം ലഭിക്കുമെന്നതിനാൽ ഒട്ടേറെപ്പേർ കഴിഞ്ഞ വർഷം അവസരം ദുരുപയോഗിച്ചു. ജൂലായ് 17 മുതലാണ് സംസ്ഥാനത്ത് മസ്റ്ററിങ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ അക്ഷയകേന്ദ്രത്തിൽ മാത്രമായിരുന്നു. കഴിഞ്ഞദിവസം മുതൽ വാർഡു കേന്ദ്രീകരിച്ച് ക്യാമ്പും തുടങ്ങി.തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണിത്. സെപ്റ്റംബർ 30 വരെ അക്ഷയകേന്ദ്രത്തിൽ മസ്റ്റർ ചെയ്യാം.
