
ചിറയിൻകീഴിലെ കയ്യാങ്കളി;എല്ലാം പാർട്ടിപറയുമെന്ന്’ രമ്യ ഹരിദാസ് എംഎൽഎ
- വാക്കേറ്റത്തിലും കയ്യാങ്കളിയിലും കെപിസിസി അച്ചടക്കനടപടിയെടുത്തിരുന്നു
തിരുവനന്തപുരം: ‘എല്ലാം പാർട്ടി പറയുമെന്ന്’ രമ്യ ഹരിദാസ് എംഎൽഎ. ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. സംഭവത്തിനുശേഷം മണ്ഡലത്തിൽ തിരിച്ചെത്തിയ എംഎൽഎ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു.വാക്കേറ്റത്തിലും കയ്യാങ്കളിയിലും കെപിസിസി അച്ചടക്കനടപടിയെടുത്തിരുന്നു. രമ്യയുടെ സഹായിയും കെപിസിസി അംഗവുമായ പാളയം പ്രദീപ്, കയ്യാങ്കളി നടന്ന വീടിന്റെ ഉടമയും ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ എസ്. സജാദ് എന്നിവരെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു. കെപിസിസി മുൻ പ്രസിഡന്റ് എം.എം.ഹസൻ, ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, രമണി പി. നായർ എന്നിവരുൾപ്പെട്ട അന്വേഷണസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സജാദിന്റെ വീട്ടിലെത്തി മകളെ ഭീഷണിപ്പെടുത്തിയതിനും സജാദിന്റെ ഭാര്യയെ പിടിച്ചുതള്ളിയതിനുമാണ് പ്രദീപിനെതിരായ നടപടി. എംഎൽഎയെ വിമർശിച്ച് വാട്സാപ്പിൽ കുറിപ്പെഴുതി പ്രശ്നങ്ങൾക്കു തുടക്കമിട്ടു എന്നതാണു സജാദിനുമേലുള്ള കുറ്റം. കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പ്രദീപ് പങ്കെടുത്തതിനെ സജാദ് പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്തതാണു കയ്യാങ്കളിയിൽ കലാശിച്ചത്.
