
ടെലിഗ്രാം താൽക്കാലിക വിലക്ക് അടിസ്ഥാന പ്രശ്നം തിരിച്ചറിയാതെയുള്ള നടപടിയാണെന്ന് സ്ഥാപകൻ പാവൽ ദുറോവ്
- ജൂൺ 30 വരെ ടെലഗ്രാമിന്റെ മെസേജ് തിരുത്തുന്ന ഫീച്ചറും ഡിസബിൾ ആക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: ഇന്ത്യയിൽ ഏർപ്പെടുത്തിയ താൽക്കാലിക ടെലഗ്രാം വിലക്കിനെതിരെ ആപ്പിന്റെ സ്ഥാപകൻ പാവൽ ദുറോവ്. ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന വിഷയമാണിതെന്നും അടിസ്ഥാന പ്രശ്നം തിരിച്ചറിയാതെയുള്ള നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. വിലക്ക് കൊണ്ട് ചോദ്യപേപ്പർ ചോർച്ച നിൽക്കില്ല. സംവിധാനത്തിന് ഉള്ളിലുള്ളവർ മറ്റ് പ്ലാറ്റ്ഫോമുകളിലൂടെ നീക്കം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിലക്ക് ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം സാമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.നീറ്റ് യുജി പരീക്ഷക്ക് മുന്നോടിയായാണ് ഇന്ത്യയിലുടനീളം ടെലഗ്രാമിന് നിയന്ത്രണമേർപ്പെടുത്താൻ ഐടി മന്ത്രാലയം ഉത്തരവിട്ടത്. ജൂൺ 22 വരെയാണ് നിയന്ത്രണം. എൻടിഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെലഗ്രാമിന്റെ പ്രവർത്തനം പരിമിതപ്പെടുത്തിയത്. തട്ടിപ്പ് സംഘങ്ങളുടെ ചൂഷണം തടയാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് എൻടിഎ പ്രസ്താവനയിൽ പറയുന്നു. ജൂൺ 30 വരെ ടെലഗ്രാമിന്റെ മെസേജ് തിരുത്തുന്ന ഫീച്ചറും ഡിസബിൾ ആക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ടെലഗ്രാം മെസേജ് എഡിറ്റിങ് ഫീച്ചർ ഉപയോഗിച്ച് വസ്തുതാവിരുദ്ധമായ തെളിവുകൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് എൻടിഎ പറയുന്നത്.
