
മുട്ടവില കൂടി;ചില്ലറവിൽപ്പന കടകളിൽ മുട്ടവില എട്ടുരൂപ കടന്നു
- നാമക്കലിന്റെ ചരിത്രത്തിൽ ഏറ്റവുംഉയർന്ന വിലയാണ് ഇതെന്ന് നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി (എൻ.ഇ.സി.സി.) വൃത്തങ്ങൾ അറിയിച്ചു.
ചെന്നൈ : രാജ്യത്തെ മുൻനിര മുട്ട ഉത്പാദന മേഖലയായ നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന. ജൂൺ ആദ്യവാരം തുടങ്ങിയ വിലവർധന നിലവിൽ 6.65 രൂപയിലെത്തി. നാമക്കലിന്റെ ചരിത്രത്തിൽ ഏറ്റവുംഉയർന്ന വിലയാണ് ഇതെന്ന് നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി (എൻ.ഇ.സി.സി.) വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ചില്ലറവിൽപ്പന കടകളിൽ മുട്ടവില എട്ടുരൂപ കടന്നു. ഈ സ്ഥിതി തുടരുകയാണെങ്കിൽ വൈകാതെ ഒൻപതു രൂപയായി ഉയരുമെന്നാണ് സൂചന.

നാമക്കലിൽ ഇതിനു മുൻപ് മുട്ടയ്ക്ക് ഏറ്റവും കൂടിയവിലയുണ്ടായത് കഴിഞ്ഞവർഷം ഡിസംബർ 23-നായിരുന്നു. 6.40 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് വിലയിൽ കുറവുണ്ടായെങ്കിലും ഈ വർഷം ജൂൺ ആദ്യംമുതൽ വില വീണ്ടും ഉയരാൻ തുടങ്ങി.ജൂൺ ഒന്നിന് മുട്ടവില 5.70 രൂപയായിരുന്നത് ഇടയ്ക്കിടെ അഞ്ചുമുതൽ പത്തുപൈസവരെ കൂടി ജൂൺ 17-ന് 6.45 രൂപയായും 26-ന് 6.50 രൂപയായും ജൂലായ് പത്തിന് 6.55 രൂപയായും ഉയർന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വീണ്ടും പത്തു പൈസ കൂടി 6.65 രൂപയിലെത്തിയത്. ഉത്പാദനം കുറഞ്ഞതും ആവശ്യകത കൂടിയതുമാണ് മുട്ടവില വർധിക്കാനിടയായതെന്ന് കോഴി ഫാം ഉടമകൾ പറയുന്നു. ആവശ്യം ഇനിയും കൂടിയാലും ഉത്പാദനം അതിനനുസരിച്ച് ഉയർന്നില്ലെങ്കിലും മുട്ട വില ഇനിയും കൂടാനാണ് സാധ്യത.
