
ശുദ്ധജല വിതരണം: മേപ്പയൂർ പഞ്ചായത്തിൽ പദ്ധതികളേറെ കുടിക്കാൻ വെള്ളമില്ല
- ജലജീവൻ പദ്ധതി വന്നതോടെ പുതിയ പ്രാദേശിക സ്വതന്ത്ര പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനു സാങ്കേതിക തടസ്സം രൂപപ്പെട്ടിട്ടുമുണ്ട്
മേപ്പയൂർ :ജലക്ഷാമം പരിഹരിക്കുന്നതിനു അടിയന്തര പ്രാധാന്യം നൽകി പദ്ധതികൾ നടപ്പിലാക്കിയ പഞ്ചായത്താണ് മേപ്പയൂരെങ്കിലും ഇപ്പോഴും കുടിവെള്ളം എത്തിച്ചേരാത്ത പ്രദേശങ്ങളും നിലവിലുണ്ട്. ജലജീവൻ പദ്ധതി വന്നതോടെ പുതിയ പ്രാദേശിക സ്വതന്ത്ര പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനു സാങ്കേതിക തടസ്സം രൂപപ്പെട്ടിട്ടുമുണ്ട്. സദാ ജലസാന്നിധ്യമുള്ള ചതുപ്പ് പ്രദേശങ്ങളും കുന്നുകളും മലകളും എല്ലാം നിറഞ്ഞതാണ് മേപ്പയൂർ പഞ്ചായത്തിന്റെ ഭൂപ്രകൃതി. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ഇടങ്ങളിലും തന്നെ കുടിവെള്ളക്ഷാമം നില നിന്നിരുന്നു.

ഇതു പരിഹരിക്കുന്നതിന് ജനകീയ ആസൂത്രണത്തിലൂടെയും അല്ലാതെയും പഞ്ചായത്തിൽ ശുദ്ധജല പ്രോജക്‌ടുകൾ നടപ്പാക്കിയിട്ടുണ്ട്. പ്രധാനമായും മുന്നു വിധത്തിലുള്ള ജലവിതരണ പദ്ധതികളാണ് മേപ്പയൂർ പഞ്ചായത്തിലുള്ളത്. ജല അതോറിറ്റിയുടെ പദ്ധതി, പഞ്ചായത്ത് പദ്ധതി, ഗുണഭോക്താക്കൾ നേരിട്ടു നിർവഹണം നടത്തുന്നത്. മഴക്കാലത്ത് മാത്രം ശുദ്ധജലം ലഭ്യമാകുന്ന അവസ്ഥയുള്ള ഒട്ടേറെ പ്രദേശങ്ങളുണ്ട്. വേനൽക്കാലമായാൽ വെള്ളമില്ലാത്ത ഒരു പ്രദേശമാണ് മേപ്പയൂർ രണ്ടാം വാർഡിലെ കൽപ്പത്തുകണ്ടി-മൈലാടിത്തറ പ്രദേശം. മറ്റു പ്രദേശങ്ങളിലെല്ലാം കനാൽ തുറന്നാൽ കിണറുകളിൽ ഉറവ എത്തും. ഇവിടെ അതുമില്ല. മുൻപ് ഇവിടെ ശുദ്ധജല പദ്ധതിക്കായി കിണർ കുഴിച്ചിരുന്നു.