
സംഭരണം പ്രതിസന്ധിയിൽ;സപ്ലൈകോ അരി, പഞ്ചസാര വില കൂട്ടിയേക്കും
- സപ്ലൈകോ വിൽക്കുന്ന സബ്സിഡി വിലയേക്കാൾ ഇരട്ടിയിലധികമാണ് സംഭരണവില
കോട്ടയം : ഓണം വിപണിയിൽ ജനത്തിന് വലിയ ആശ്വാസംനൽകി സപ്ലൈകോ മുന്നോട്ട് പോകുമ്പോഴും പഞ്ചസാര, അരി, വെളിച്ചെണ്ണ എന്നിവയുടെ സംഭരണം വരുംമാസങ്ങളിൽ പ്രതിസന്ധിയിലായേക്കും. സപ്ലൈകോ വിൽക്കുന്ന സബ്സിഡി വിലയേക്കാൾ ഇരട്ടിയിലധികമാണ് സംഭരണവില. ഉടനെയല്ലെങ്കിലും ഒന്നോ രണ്ടോ രൂപ കൂട്ടേണ്ടിവരുമെന്നാണ് സപ്ലൈകോ വിപണി വിശകലനം. ഓണം വിപണിയിലേക്ക് അവർപഞ്ചസാര സംഭരിച്ചത് കിലോഗ്രാമിന് 47 രൂപ നിരക്കിലാണ്. ആ സമയത്ത് കേരളത്തിലെ പുറംവിപണി വില 50 രൂപയായിരുന്നു. എന്നാൽ നാലാഴ്ചയ്ക്കിടെ വില 64-ലേക്ക് കുതിച്ചു. മഹാരാഷ്ട്രയിൽ മൊത്തവില 58 രൂപ വരെയായി. കരിമ്പുക്ഷാമം ഉള്ളതിനാൽ വില ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ ഇപ്പോൾ വാങ്ങുന്ന ശരാശരി ക്വാട്ടയായ 1000-1500 ടൺ എന്നത് ഇരട്ടിയാക്കി സപ്ലൈകോ ചോദിക്കേണ്ടിവരും. തേങ്ങയുടെ ഉത്പാദനക്കുറവും വൻകിട മില്ലുകളുടെ ചരക്ക് നിയന്ത്രണവും വെളിച്ചെണ്ണ വിപണിയിൽ പിരിമുറുക്കം കൂട്ടുന്നു. ഇനിയും കൂടുമെന്നാണ് ഏജൻസികൾ അറിയിച്ചിട്ടുള്ളത്.ഓണവിപണിയിൽ നേട്ടംകൊയ്യുന്ന സപ്ലൈകോയ്ക്ക് അതിനുശേഷം കാര്യമായ സർക്കാർ സഹായം അനിവാര്യമാകും.

ഓണവിപണിക്ക് മാത്രമായി 235 കോടി രൂപ സർക്കാർ നൽകി.ഇപ്പോഴത്തെ വരുമാനം വരുംദിവസങ്ങളിൽ പിടിച്ചുനിൽക്കാൻ പിന്തുണയാകും. ഓഗസ്റ്റ് ഒന്നുമുതൽ 23 വരെയുള്ള വിൽപ്പന 300 കോടി കവിഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 വരെ 297 കോടി മാത്രമായിരുന്നു വരുമാനം. സെപ്റ്റംബറിൽ അഞ്ചുദിവസംകൊണ്ട് 90 കോടിരൂപ കൂടി നേടി മൊത്തം ഓണവരുമാനം 380 കോടിയായി. 13 സബ്സിഡി ഇനങ്ങളാണ് സപ്ലൈകോയിലുള്ളത്. പഞ്ചസാരയ്ക്ക് 34 രൂപമാത്രം. മിക്കവരും രണ്ടുമാസത്തെ വിഹിതം ഒന്നിച്ചു വാങ്ങുന്നു. 2524 ടൺ പഞ്ചസാര വിറ്റ് 10.46 കോടിയുടെ വരുമാനം നേടി. 20 കിലോഗ്രാം അരി കിലോ ഒന്നിന് 27 രൂപ നിരക്കിൽ കിട്ടും
