
ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
- കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നതുകൊണ്ട് നാട്ടുകാർ പേടിച്ചിരിക്കുകയാണ്.
തിരുവമ്പാടി: ജനവാസമേഖലയിൽ കാട്ടാനയിറങ്ങി വീണ്ടും വ്യാപകമായി കൃഷിനശിപ്പിച്ചു. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് ആണ് വീണ്ടും കാട്ടാനയിറങ്ങിയത്. കെ.പി. എസ്റ്റേറ്റ് പരിസരത്ത് വ്യാഴാഴ്ച പുലർച്ചെയാണ് ഇത് നടന്നത്. എടമനപ്പറമ്പിൽ ജോർജിന്റെ വാഴകൾ, തെങ്ങുകൾ, വട്ടത്തുണ്ടത്തിൽ ജിഷാൽ തമ്പിയുടെ കമുകുകൾ, ജാതി, വാഴ, തെങ്ങ്, അമ്പലവേലിൽ സാബുവിന്റെ വാഴ, ജാതി തുടങ്ങിയ വിളകൾ നശിപ്പിച്ചു. കഴിഞ്ഞവർഷം പഞ്ചായത്ത് കൃഷിഭവൻ മികച്ച യുവ കർഷകനായി ആദരിച്ചയാളാണ് ജിഷാൽ തമ്പി.

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിനു കീഴിലുള്ള തിരുവമ്പാടി നായരുകൊല്ലി സെക്‌ഷനിൽപ്പെടുന്ന കാടോത്തികുന്ന് വനമേഖലയോടുചേർന്ന പ്രദേശമാണിത്. കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നതുകൊണ്ട് നാട്ടുകാർ പേടിച്ചിരിക്കുകയാണ്. ഇവിടെ ഉള്ള കുടുംബങ്ങൾ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്. കൂടാതെ വനമേഖലയോടുചേർന്ന് സ്ഥാപിച്ചിരുന്ന സൗരോർജവേലികൾ പലയിടത്തും കാട്ടാനകൾ ചവിട്ടിപ്പൊളിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ സൗരോർജവേലികൾ പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിവേണമെന്ന് കർഷക കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സോണി മണ്ഡപത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.